Kerala
ചെങ്കൊടിയേറ്റത്തിന് തയ്യാറായി കോന്നി
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ വലതുപക്ഷത്തിന്റെ ഈറ്റില്ലമായ കോന്നി രണ്ടര പതിറ്റാണ്ടിന് ശേഷം രാഷ്ട്രീയ അട്ടമിറിയിലേക്ക് നീങ്ങുന്നു. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ നാല് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഡി വൈ എഫ് ഐ നേതാവായ ഇടത് സ്ഥാനാര്‍ഥി കെ യു ജനീഷ്‌കുമാര്‍ 4518 വോട്ടിന് മുന്നിലാണ്.
28 വര്‍ഷത്തിന് ശേഷമാണ് കോന്നിയില്‍ ഇടത് സ്ഥാനാര്‍ഥി ഇത്ര വലിയ മുന്നേറ്റം നടത്തുന്നത്. എല്‍ ഡി എഫ് കണക്ക് കൂട്ടിയത് പ്രകാരമുള്ള ഒരു വിജയത്തിലേക്കാണ് കോന്നിയില്‍ ജനീഷ് പോകുന്നത്. പതിനായരത്തിന് മുകളില്‍ വോട്ടിന്റെ ലീഡ് നേടുമെന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുവെ ജനീഷ് പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന മുന്നേറ്റമാണ് കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ അരൂര്‍. സമുദായ സംഘടനകളെ കൃത്യമായി മാനേജ് ചെയ്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ട് അടൂര്‍ പ്രകാശ് കുത്തകയാക്കിവെച്ച മണ്ഡലമാണ് കോന്നി. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒരു ഉപതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യു ഡി എഫിനുണ്ടായിരിക്കുന്നത്. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കി യു ഡി എഫും ബി ജെ പിയും വലിയ പ്രചാരണം നടത്തിയ മണ്ഡലം. എന്‍ എസ് എസ്, എസ് എന്‍ ഡി പി, ഓര്‍ത്തഡോക്‌സ് സഭ തുടങ്ങിയ സമുദായ സംഘടനകള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കോന്നി. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കുമെന്ന് എന്‍ എസ് എസ് പരസ്യമായി പറഞ്ഞിരുന്നു. ബി ജെ പിയെ പിന്തുണക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭയും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം സമുദായ നേതാക്കളുടെ ആഹ്വാനങ്ങളെല്ലാം ജനം തള്ളിയെന്നത് വ്യക്തമാക്കുന്ന മുന്നേറ്റമാണ് എല്‍ ഡി എഫിനുണ്ടായിരിക്കുന്നത്.