Malappuram
ഒരു ദിവസത്തെ പരോൾ; രോഗശയ്യയിൽ ഉമ്മയെ കാണാൻ സക്കരിയ്യയെത്തി
പരപ്പനങ്ങാടി: ബെംഗളൂരു സ്ഫോടന കേസിൽ വിചാരണാ തടവുകാരനായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ്യ രോഗിയായ മാതാവ് ബിയ്യുമ്മയെ കാണാനെത്തി. വിചാരണാ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചതിനെ തുർന്നാണ് സക്കരിയ്യ ജന്മനാട്ടിലെത്തിയത്. മാതാവിന്റെ അസുഖത്തെ തുടർന്ന് സക്കരിയ്യ പരോളിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചിരുന്നില്ല. രോഗം മൂർഛിച്ചതിനെ തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. ഇന്നലെ രാവിലെ എട്ടിന് സക്കരിയ്യ വീട്ടിലെത്തി.
കർശന ഉപാധികളോടെയാണ് പരോൾ അനുവദിച്ചത്. നാട്ടിലെത്താനുള്ള തുകയും സുരക്ഷാ ചെലവും കുടുംബം വഹിക്കണം. സാമ്പത്തിക പ്രയാസം നേടിരുന്ന കുടുംബത്തെ സംബന്ധിച്ച് ഇത് താങ്ങാനാകാത്തതാണ്. നേരത്തേ രണ്ട് തവണ സക്കരിയ്യക്ക് പരോൾ ലഭിച്ചിരുന്നു. സഹോദരന്റെ വിവാഹത്തിനും അതേ സഹോദരന്റെ മരണത്തിനുമായിരുന്നു അത്.
മകൻ നിരപരാധിത്വം തെളിയിച്ച് പുറത്തുവരുന്നത് കാണാൻ ആയുസ്സുണ്ടാകണമെന്നാണ് ഇപ്പോൾ ബിയ്യുമ്മയുടെ പ്രാർഥന. മണിക്കൂറുകൾ മാത്രം നീണ്ട ഉമ്മയുമായുള്ള ഒത്തുചേരലിന് ശേഷം സക്കരിയ്യ രാത്രി പത്തോടെ കർണാടകയിലെ അഗ്രഹാര ജയിലിലേക്ക് മടങ്ങി.
Read Also: സക്കരിയയുടെ കാരാഗൃഹവാസത്തിന് ഒരു പതിറ്റാണ്ട്; മോചനം ഇനിയുമകലെ