Connect with us

National

ആത്മീയ ഗുരു 'കല്‍ക്കി ഭഗവാന്റെ' സ്ഥാപനങ്ങളില്‍ റെയ്ഡ്; കണക്കില്ലാത്ത 409 കോടിയുടെ രസീത് കണ്ടെത്തി

Published

|

Last Updated

ചെന്നൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആശ്രമങ്ങളും പതിനായിരക്കണക്കിന് അനുയായികളുമുള്ള ആത്മീയ ഗുരു”കല്‍ക്കി ഭഗവാന്റെ” സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന റെയ്ഡില്‍ഡുകളില്‍ കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി. കണക്കുകള്‍ രേഖപ്പെടുത്താത്ത 409 കോടി രൂപയുടെ പണത്തിന്റെ രസീത് കണ്ടെത്തിയതായി ആദായ നികുതി വിഭാഗം അറിയിച്ചു. പണമായി 43.9 കോടി രൂപയും 18 കോടി യു എസ് ഡോളറും പിടിച്ചെടുത്തു. സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ ആകെ 93 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡില്‍ പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്.

ആന്ധ്രപ്രദേശിലെ വരടൈപാലം, ചെന്നൈ, തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും തത്വശാസ്ത്രം, ആത്മീയത എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന വിവിധ ക്യാമ്പസുകളിലും കല്‍ക്കി ഭഗവാന്റെയും മകന്റെയും വീടുകളിലുമാണ് പരിശോധന നടന്നത്. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന നിരവധി പണമിടപാടുകളുടെ രേഖകള്‍ മറച്ചുവെക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

രാജ്യത്തിന് അകത്തും പുറത്തുമായി റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, കായികം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല സംഘങ്ങളാണു കല്‍ക്കി ഭഗവാന്റെ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.

ഇന്ത്യയില്‍ നിന്നും സൗഖ്യ പരിപാടികളില്‍ പങ്കെടുത്ത വിവിധ വിദേശ ഇടപാടുകാരില്‍ നിന്നുമായി ചൈന, യുഎസ്, സിംഗപ്പൂര്‍, യു എ ഇ എന്നിവിടങ്ങളിലുള്ള കല്‍ക്കി ഭഗവാന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പണമിടപാടുകള്‍ നടത്തിയതായ രേഖകളും ആദായ നികുതി വകുപ്പിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.