Kerala
ഹിന്ദു മഹാസഭയുടെ രേഖ വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ കീറിയെറിഞ്ഞു; താക്കീതുമായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി ഭണഘടന ബെഞ്ചിന് മുമ്പിലുള്ള വാദം ഇന്ന് അവസാനിക്കാനിരിക്കെ കോടതിയില്‍ നാടകീ രംഗങ്ങള്‍. രാമന്റെ ജന്മസ്ഥലമെന്ന് പറഞ്ഞ് ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിംഗ് സമര്‍പ്പിച്ച ഭൂപടവും രേഖയും സുന്നി വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിയെറിഞ്ഞു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജീവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി പറഞ്ഞതിന് അനുസരിച്ചാണ് താന്‍ രേഖകള്‍ കീറിയെറിഞ്ഞതെന്നും ഇത് കോടതിയലക്ഷ്യമല്ലെന്നും രാജീവ് ധവാന്‍ പ്രതികരിച്ചു.
കുനാല്‍ കിഷോര്‍ എഴുതിയ “അയോധ്യ പുനരവലോകനം” എന്ന പുസ്തകത്തെക്കുറിച്ച് ഹിന്ദുമഹാസഭ അഭിഭാഷന്‍ വികാസ് സിംഗ് കോടതിയില്‍ നടത്തിയ പരാമര്‍ശമാണ് നാടകീയ സംഭവങ്ങളിലെത്തിച്ചത്. രാമജന്മഭൂമി എവിടെയെന്നു പറയുന്ന ഭൂപടവും പുസ്തകത്തിന്റെ ഏതാനും പേജുകളും കുനാല്‍ കിഷോര്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഇത്തരം വലി കുറഞ്ഞ രേഖകള്‍ അംഗീകരിക്കരുതെന്ന് രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
പുതുതായി സമര്‍പ്പിച്ച രേഖക്കെതിരെ എതിര്‍പ്പ് ഉന്നയിച്ച രാജീവ് ധവാനോട് ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ അത് കീറി കളയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഉടന്‍ തന്നെ രാജീവ് ധാവന്‍ രേഖകള്‍ വലിച്ചുകീറുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് ക്ഷമ പരീക്ഷിക്കരുതെന്നും കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും രാജവ് ധവാനോട് ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ ഇന്നു വൈകീട്ട് അഞ്ചുമണിയോടെയാണു വാദം അവസാനിക്കുന്നത്. പുതിയ ഹരജികളൊന്നും ഇനി പരിഗണിക്കില്ലെന്നും ഇന്ന് വാദം അവസാനിപ്പിക്കുമെന്നും രാവില കോടതി ചേര്‍ന്ന ഉടന്‍ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വാദങ്ങള്‍ നടത്താമെന്നും പറഞ്ഞിരുന്നു.
അതിനിടെ കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഉച്ചക്ക് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ബന്ധപ്പെട്ട കക്ഷികളെല്ലാം മധ്യസ്ഥത്തിന് തയ്യാറാണെന്നാണ് ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് 40 ദിവസമായി വാദം കേട്ടത്. അുത്തമാസം 15ന് മുമ്പ് കേസില്‍ സുപ്രീം കോടതി വിധി പറയും. അടുത്തമാസം 17നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15ന് വിധി പറയാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
സുപീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണിത്. 1972 72 വര്‍ഷങ്ങളിലായി നടന്ന കേശവാനന്ദ ഭാരതി കേസാണ് സുപ്രീം കോടതിയില്‍ ഏറ്റവും കൂടുല്‍ ആദം നടന്നത്. 68 ദിവസമായിരുന്നു വാദം. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
1992ലാണ് സംഘ്പരിവാര്‍ കര്‍സേവകര്‍ പതിറ്റാണ്ടുകളായി മുസ്ലിംങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന പള്ളി തകര്‍ത്തത്. മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരാണ് കര്‍സേവക്ക് ചുക്കാന്‍ പിടിച്ചത്. വി എച്ച് പിയുടേയും ആര്‍ എസ് എസിന്റേയുമെല്ലാം മുതിര്‍ന്ന നേതാക്കള്‍ കര്‍വേസവയുടെ ഭാഗമായി.
1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചിരുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ വാദിച്ചത്.