Connect with us

National

ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയില്‍ ബസ് കൊല്ലിയിലേക്കു മറിഞ്ഞ് എട്ടുപേര്‍ മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ വാത്മീകി കൊണ്ടയില്‍ ടൂറിസ്റ്റ് ബസ് കൊല്ലിയിലേക്കു മറിഞ്ഞ് എട്ട് യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടൂറിസ്റ്റ് കേന്ദ്രമായ മരേടുമില്ലിയില്‍ നിന്ന് ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ആദിവാസി മേഖലയായ ചിന്റുരുവിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെ ഒരു വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും അഗാധമായ കൊല്ലിയിലേക്ക് മറിയുകയുമായിരുന്നുവെന്ന് മരേടുമില്ലി പോലീസ് പറഞ്ഞു. 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേര്‍ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണ്.

മരേടുമില്ലിക്കും ചിന്റൂരിനും ഇടക്കുള്ള റോഡ് ഇടുങ്ങിയതാണെന്നും തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഇത് തകര്‍ന്ന് തരിപ്പണമായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു.