Connect with us

Kerala

സ്വത്ത് തട്ടിയെടുക്കാന്‍ ജോളി തയ്യാറാക്കിയത് രണ്ട് വില്‍പത്രങ്ങള്‍

Published

|

Last Updated

കോഴിക്കോട്: പൊന്നമറ്റം തറവാട്ടിലെ സ്വത്ത് തട്ടിയെടുക്കാന്‍ കൂടത്തായ് കൂട്ടക്കൊലയിലെ മുഖ്യമപ്രതി ജോളി തയ്യാറാക്കിയത് രണ്ട് വില്‍പത്രങ്ങള്‍. ടോം തോമസിന്റെ പേരിലാണ് വില്‍പത്രങ്ങള്‍ തയ്യാറാക്കിയത്. ഭര്‍ത്താവ് റോയിയെ കൊല്ലുന്നതിന് മുമ്പാണ് ഒരു വില്‍പത്രം തയ്യാറാക്കിയത്. റോയിയുടെ മരണ ശേഷം തയ്യാറാക്കിയ വില്‍പത്രത്തില്‍ എന്‍ ഐ ടി വാച്ച്മാനും സി പി എം മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയും ഇതില്‍ സാക്ഷിയായി ഒപ്പിട്ടിട്ടുണ്ട്. തഹസില്‍ദാര്‍ ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വില്‍പത്രം തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ടോം തോമസ് മരിച്ചതിന് ശേഷം വില്‍പത്രത്തില്‍ നോട്ടറി അറ്റസ്‌റ്റേഷന്‍ നടത്തിയിരിക്കുന്നത്. ഈ ഒറ്റക്കാരണത്താല്‍ തന്നെ വില്‍പത്രം വ്യാജമാണെന്ന് വ്യക്തമാകും.

ഈ വ്യാജ വില്‍പത്രം സംബന്ധിച്ച വിഷയത്തില്‍ റവന്യൂ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി നാല് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് എടുക്കാനാണ് റവന്യൂ അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനം. രണ്ട് ആഴ്ചക്കകം റവന്യൂ അന്വേഷണം പൂര്‍ത്തിയാക്കി കലക്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കും.

അതേസമയം കേസിലെ പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. വടകര റൂറല്‍ എസ് പി ഓഫീസിലെത്തിയാകും റോജോ മൊഴി നല്‍കുക. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം റോജോ ഇന്നലെ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയിരുന്നു. റോജോയുടെ സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതിനിടെ ഇന്നലെ രാത്രി ജോളിയെ പൊന്നമറ്റം തറവാട്ടിലെത്തി പോലീസ് തെളിവെടുത്തിരുന്നു. ഇതില്‍ സയനൈഡ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. വീട്ടില്‍ സയനൈഡ് സൂക്ഷിച്ചത് പിടിക്കപ്പെട്ടാല്‍ തനിക്ക് തന്നെ ഉപയോഗിക്കാനെന്നും ജോളി അന്വേഷണ സംഘത്തിന് ജോളി മൊഴി നല്‍കിയതായുമാണ് സൂചന. എന്നാല്‍ അന്വേഷണ സംഘം കാര്യങ്ങള്‍ വ്യക്തമായി പുറത്തുവിട്ടിട്ടില്ല. വീടിന്റെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് സൂക്ഷിച്ച കുപ്പി കണ്ടെത്തിയത്.
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. കുപ്പി എടുത്ത് നല്‍കിയതും അവര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പകല്‍ മുഴുവന്‍ ചോദ്യം ചെയ്തതിന് ശേഷമാണ് വീട്ടില്‍ സയനൈഡ് ഉള്ള കുപ്പി ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി വെളിപ്പെടുത്തിയത്.