Connect with us

Kerala

സുപ്രധാന നീക്കവുമായി അന്വേഷണ സംഘം; പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഷാജുവിനെ ചോദ്യം ചെയ്യും

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ രണ്ട് തവണ നേരത്തെ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ജോളിയും ഷാജുവും പറഞ്ഞ മൊഴികളില്‍ നിരവധി വൈരുദ്യങ്ങളുള്ളതിനാല്‍ കത്യമായ ചോദ്യാവലി തയ്യാറാക്കി നിര്‍ണായക ചോദ്യം ചെയ്യല്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

തിങ്കളാഴ്ച രാവിലെ വടകരയിലെ എസ് പി ഓഫീസില്‍ എത്താന്‍ അന്വേഷണ സംഘം ഷാജുവിന് നിര്‍ദേശം നല്‍കി. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ഷാജുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്. ജോളിയെ ചോദ്യം ചെയ്തപ്പോള്‍ പല കാര്യങ്ങളും ഷാജുവിന് അറിയാമെന്ന തരത്തില്‍ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വിളിച്ചുവരുത്തുന്നത്. കൂടാതെ ഷാജു മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളിലും വ്യക്തത തേടും.

ആദ്യ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ അടക്കുള്ള ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഷാജുവില്‍ നിന്ന് അന്വേഷണ സംഘം ആരായും. അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ ജോളിയും ഷാജുവും അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട്, ജോളിയെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ജോളിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാകും അന്വേഷണ സംഘം സുപ്രധാനമായും ഷാജുവിനോട് ചോദിക്കുക.