Connect with us

Kerala

സ്വത്ത് തര്‍ക്കം; കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടി

Published

|

Last Updated

കൊല്ലം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം അമ്മയെ കൊലപ്പെടുത്തി മകന്‍ കുഴിച്ചു മൂടി. കൊല്ലം ചെമ്മാന്‍മുക്ക് നീതിനഗര്‍ സ്വദേശി സുനില്‍ കുമാറാണ് അമ്മ സാവിത്രി(71) യെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷംവീട്ടുവളപ്പില്‍ കുഴിച്ച് മൂടിയത്.

മകളുടെ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്ത് വന്നത്. കഴിഞ്ഞ സെപ്തംബര്‍ മൂന്ന് മുതല്‍ സാവിത്രിയെ കാണാതായതിനെതുടര്‍ന്ന് 12ന് പോലീസില്‍ പരാതി നല്‍കി. സാവിത്രിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിനിടെ നേരത്തെ സുഹൃത്തിനെ കൊന്ന കേസില്‍ പ്രതിയായ മകനെ പോലീസ് സംശയിക്കുകയായിരുന്നു.

പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ഇന്നലെ വീട്ടു വളപ്പിലെത്തി സ്വത്ത് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് നാട്ടുകാരോട് ബഹളംവച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.തുടര്‍ന്ന് സംഭവം വിവരിക്കുകയും കൊലക്ക് കാരണം സ്വത്ത് തര്‍ക്കമാണെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കുകയും ചെയ്യുകയായിരുന്നു.

മിക്ക ദിവസവും മദ്യപിച്ച് വീട്ടിലെത്താറുള്ള സുനില്‍ കുമാര്‍ സ്വത്തും പണവും ആവശ്യപ്പെട്ട് സാവിത്രിയമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം നടന്ന ദിവസവും മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ബോധരഹിതയായി സാവിത്രി വീണുകിടക്കുന്നത് കണ്ടിരുന്നുവെങ്കിലും സമീപവാസികളെ സുനില്‍കുമാര്‍ വീട്ടിലേക്ക് അടുപ്പിച്ചില്ല. മകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയെ കാണാതാവുകയായിരുന്നു. ബന്ധു വീടുകളിലും ആശുപത്രികളിലും അന്വേഷിച്ചിട്ടും അമ്മയെ കാണാത്തതിനാല്‍ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുഴിച്ചു മൂടിയ നിലയില്‍ കണ്ടത്തിയ മൃതദേഹം പുറത്തെടുത്ത് ഫോറന്‍സിക് വിദഗ്ധരുടെ പരിശേധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവത്തില്‍ സുനിലിനെ സാഹായിച്ചെന്ന് കരുതുന്ന സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Latest