Connect with us

National

മഹാരാഷ്ട്രയില്‍ സി പി എം സ്ഥാനാര്‍ഥിക്കായി ഒന്നിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ ധഹാനു മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ഥി വിനോദ് നിക്കോളിന് പ്രതിപക്ഷ പാര്‍ട്ടികളുടേയെല്ലാം പിന്തുണ. കോണ്‍ഗ്രസ്, എന്‍ സി പി, പ്രകാശ് അംബേദക്കറുടെ വി ബി എയും തുടങ്ങിയ കക്ഷികളാണ് സി പി എമ്മിനെ പിന്തുണക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് മുന്നണിക്ക് പുറത്തുള്ള ഒരു സ്ഥാനാര്‍ഥിയെ പിന്തുണക്കുന്ന ഏക മണ്ഡലമാണിത്.

നിലവില്‍ ധഹാനു മണ്ഡലം ബി ജെ പിയുടെ കൈകളിലാണ്. സിറ്റിംഗ് എം എല്‍ എ പസ്‌കല്‍ ദനാരേയാണ് ഇത്തവണയും ജനവിധി തേടുന്നത്. എന്നാല്‍ സി പി എമ്മിന് ശക്തമായ അടിത്തറയുള്ള പ്രദേശമാണിത്. കൂടാതെ കര്‍ഷക സമരങ്ങളുടെ ഒരു വിളനിലം കൂടിയാണിത്. മുമ്പ് ഈ മണ്ഡലത്തില്‍ നിന്ന് സി പി എം ജയിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച വിനോദ് നിക്കോള്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ദഹാനു ഞങ്ങളുടെ കോട്ടയാണ്, 2014ല്‍ നഷ്ടപ്പെട്ടെങ്കിലും. ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്- സി പി എം കേന്ദ്ര കമ്മറ്റി അംഗം അശോക് ധവാലേ പറഞ്ഞു.

വിനോദ് നിക്കോളി മത്സരിക്കുന്ന ധഹാനുവിന് പുറമെ കാല്‍വന്‍, പടിഞ്ഞാറന്‍ നാസിക്, സോളാപൂര്‍ മണ്ഡലങ്ങളില്‍കൂടിയാണ് സി പി എം ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ലോംഗ് മാര്‍ച്ച് അടക്കമുള്ള കര്‍ഷക പ്രക്ഷോഭങ്ങലെ മുന്നില്‍ നിന്ന് നയിച്ച, ഏഴ് തവണ എം എഏല്‍ എയായ ജെ പി ഗാവിറ്റ്, നരസയ്യ ആദം, ഡോ. ഡി എല്‍ കാരാഡ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

കാല്‍വനില്‍ നിന്നാണ് ഗാവിറ്റ് മത്സരിക്കുന്നത്. അഖിലേന്ത്യ കിസാന്‍ സഭ 2018ല്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടത്തിയ ആദിവാസികളുടെയും കര്‍ഷകരുടെയും ലോംഗ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ജെ പി ഗാവിറ്റ്. 2019ലും സമാനമായ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 2014ല്‍ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്.
സി ഐ ടി യു നേതാവായ ഡി എല്‍ കരാട് പടിഞ്ഞാറന്‍ നാസികില്‍ നിന്നാണ് ജനവിധി തേടുന്നത്.

സോളാര്‍പൂര്‍ സെന്‍ട്രലിലാണ് മൂന്ന് തവണ എം എല്‍ എയായ നരസയ്യ ആദം മത്സരിക്കുന്നത്. ആദം മാസ്റ്റര്‍ എന്നറിയപ്പെടുന്ന നരസയ്യ പ്രമുഖനായ തൊഴിലാളി നേതാവാണ്. ബീഡി തൊഴിലാളികളുടെ ഇടയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

Latest