Kerala
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: എസ് എന്‍ എസി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തയാക്കിയത് ചോദ്യം ചെയ്ത് സി ബി ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. സത്യവാങ്മൂലം നല്‍കാന്‍ മൂന്‍ ഊര്‍ജ സെക്രട്ടറി കെ എന്‍ മോഹന ചന്ദ്രന്‍ രണ്ട് ആഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്. സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കുന്നതിനെ സി ബി ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര് ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തില്ല. തുടര്‍ന്ന് കേസ് മാറ്റിവെച്ചതായി ജസ്റ്റിസ് എന്‍ വി രമണ അറിയിക്കുകയായിരുന്നു.
എന്നാല്‍ കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്നും ഇത് സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ ഉറപ്പ് നല്‍കിയതാണെന്നും ക്രൈം നന്ദകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരമായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എതിര്‍ത്തു. കേസില്‍ ഒരു തരത്തിലും കക്ഷിയല്ലാത്തവരുടെ ഹരജി പരിഗണിക്കരുതെന്നു സാല്‍വെ ആവശ്യപ്പെട്ടു.
2017 ഓഗസ്റ്റ് 23ന് പിണറായി വിജയനെയും ഉദ്യോഗസ്ഥരമായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്. പിണറായി വിജയന്‍ അടക്കമുള്ളവര്‍ കേസില്‍ വിചാരണ നേരിടണോയെന്നതിലാകും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുക.
ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തല്‍.