Connect with us

Gulf

ഇസ്‌ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം: സിയാനി ബെന്നി

Published

|

Last Updated

അബൂദബി: ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനിയായ സിയാനി ബെന്നി വ്യക്തമാക്കി. തന്നെ തട്ടിക്കൊണ്ടുപോയി തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും പത്തൊമ്പതുകാരിയായ അവര്‍ പറഞ്ഞു. ഒമ്പത് മാസമായി ഞാന്‍ ഒരാളുമായി ഇഷ്ടത്തിലാണ്. അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ സ്വന്തം താത്പര്യപ്രകാരമാണ് അബൂദബിയിലെത്തിയത്.

പ്രചരിക്കുന്നതൊന്നും സത്യമല്ല. ഞാന്‍ ഇന്ത്യയിലെ മുതിര്‍ന്ന പൗരനാണ്. എനിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ ഐഷ എന്നറിയപ്പെടുന്ന ഡി യു അഫിലിയേറ്റഡ് ജീസസ് ആന്‍ഡ് മേരി കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ സിയാനി ബെന്നി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു.

സെപ്തംബര്‍ 18 ന് രാവിലെ 11 വരെ കോളജിലെ ക്ലാസുകളില്‍ പങ്കെടുത്ത സിയാനി അതേ ദിവസം ഉച്ചകഴിഞ്ഞ് 2.45 ന് ഗോ എയര്‍ വിമാനത്തില്‍ അബൂദബിയിലെത്തിയാണ് വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് സിയാനിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുകൂടാതെ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയതായി കോളജ് അധികൃതര്‍ ചീഫ് ജസ്റ്റിസിനും പരാതി നല്‍കി. ലൗ ജിഹാദുമായി തന്റെ കല്യാണത്തിന് ഒരു ബന്ധവുമില്ലെന്ന് സിയാനി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ (എന്‍സിഎം) വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതിയിരുന്നു.

മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, വിവാഹ ആവശ്യാര്‍ഥമാണ് എംബസിയെ സമീപിച്ചതെന്നും സിയാനി പറഞ്ഞു. വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും മന്ത്രാലയത്തിനും എംബസി കൈമാറി. അബൂദബിയില്‍ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി പറഞ്ഞ പെണ്‍കുട്ടി, അത് നിഷേധിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നുള്ള പരാതിയെ തുടര്‍ന്ന് എംബസി പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. എംബസി അധികൃതരും ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തി.

Latest