Kozhikode
ഇൻതിഫാദ ശ്രദ്ധേയമായി; കടൽ കടന്നെത്തിയവർ ആത്മനിർവൃതിയോടെ മടങ്ങി
കോഴിക്കോട്: ആന്ത്രോത്ത് മുസ്‌ലിം ജമാഅത്ത് സമസ്ത സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “ഇൻതിഫാദ” പഠന ക്യാമ്പ് ശ്രദ്ധേയമായി.
ലക്ഷദ്വീപിൽ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സയ്യിദ് ഉബൈദുല്ല തങ്ങളുടെ താവഴിയിലും കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ തണലിലുമായി പ്രവർത്തിച്ചു വരുന്ന ആന്ത്രോത്തിലെ സുന്നി സംഘശക്തി മഹനീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകൾ ലക്ഷ്യം വെച്ചാണ് ആസ്ഥാന നഗരിയിൽ ഒത്തു കുടിയത്. ചുറ്റുപാടുകളെല്ലാം മാറ്റിവെച്ച് കടലും താണ്ടി വന്ന നൂറിലേറെ വരുന്ന പ്രതിനിധികൾക്ക് പ്രാസ്ഥാനികാസ്ഥാനത്ത് ഹൃദ്യമായ വിരുന്നൊരുക്കിയിരുന്നു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഇൻതിഫാദ ഉദ്ഘാടനം ചെയ്തു.
തസ്‌കിയത്ത്, ആദർശം, പ്രസ്ഥാനം, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയ സെഷനുകൾക്ക് സമസ്ത. സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, റഹ്‌മത്തുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂർ നേതൃത്വം നൽകി. എൻ എം സ്വാദിഖ് സഖാഫി, അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം ക്യാമ്പ് നിയന്ത്രിച്ചു.
അബൂഹനീഫൽ ഫൈസി തെന്നല, പൊൻമള മൊയ്തീൻ കുട്ടി ബാഖവി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, വി എം കോയ മാസ്റ്റർ, മജീദ് കക്കാട് പ്രസംഗിച്ചു.
നേതൃ സാന്നിധ്യം കൊണ്ടും വിഭവ വൈവിധ്യങ്ങളാലും ധന്യമായ ഇൻതിഫാദയുടെ നവ്യാനുഭവങ്ങൾ നെഞ്ചേറ്റി ആത്മനിർവൃതിയോടെ ക്യാമ്പംഗങ്ങൾ കേരളത്തിൽ നിന്ന് ദ്വീപിലേക്ക് കപ്പൽ കയറി.