Connect with us

Kerala

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തല്‍; ടി ഒ സൂരജിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയത്. നാളെ രാവിലെ പത്തുമുതല്‍ ഒരു മണി വരെ സൂരജിനെ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍ഡിഎസ് പ്രോജക്ട്‌സിന് മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് മൊഴി നല്‍കിയിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു. ജാമ്യാപേക്ഷയിലാണ് സൂരജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സൂരജ് അടക്കമുള്ള നാല് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. അഴിമതിക്കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

Latest