Connect with us

Kozhikode

പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

ആശിഖ് (23)

കോഴിക്കോട്: വിനോദ യാത്രക്കിടെ കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിലെ കയത്തില്‍ കാണാതായ കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി സ്വദേശി ആശിഖിന്റെ മൃതദേഹം കണ്ടെത്തി. എട്ടാം ദിവസത്തെ തിരച്ചിലില്‍ പതങ്കയം ജലവൈദ്യുത പദ്ധതിയോട് ചേര്‍ന്നുള്ള പാറക്കെട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പറമ്പില്‍ പീടിക നടുക്കരയിലെ നാടകശേരി അബ്ദുല്‍ അസീസിന്റെ മകന്‍ ആശിഖ് (23) കോടഞ്ചേരി പതങ്കയത്തെ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പുഴയില്‍ അടിക്കടിയുണ്ടാകുന്ന മഴവെള്ളപ്പാച്ചില്‍ തിരച്ചിലിന് തടസ്സം സൃഷ്ടിച്ചു. മുക്കം ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും എന്‍ ഡി ആര്‍ എഫിന്റെയും ഫയര്‍ഫോഴ്‌സിനെയും നേതൃത്വത്തില്‍ ബോട്ട് ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നു.

പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്തെ തിരച്ചില്‍ ഏറെ ദുഷ്‌കരമാണെന്നതിനാല്‍ ആധുനിക സംവിധാനം ഉപയോഗിച്ച് പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയൂ എന്നതും രക്ഷാപ്രവര്‍ത്തകരെ പ്രയാസപ്പെടുത്തിയിരുന്നു. ശക്തമായ ഒഴുക്കുള്ള പുഴക്ക് കുറുകെ വടം വലിച്ച് കെട്ടിയാണ് തിരച്ചില്‍ നടത്തിയിരുന്നത്.

പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറിയിലെ ജീവനക്കാരനായ ആശിഖ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓണാവധിക്ക് വയനാട്ടിലേക്ക് വിനോദയാത്ര പോയതായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘം നാട്ടില്‍നിന്നും പുറപ്പെട്ടത്. ഒമ്പത് മണിക്ക് പതങ്കയത്ത് എത്തിയ സംഘം പവര്‍ഹൗസിന് സമീപം കുളിക്കുന്നതിനിടെ 11 മണിയോടെയാണ് ആശിഖ് അപകടത്തില്‍പ്പെട്ടത്. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി സാജിതയാണ് ആശിഖിന്റെ മാതാവ്. ഷംന, ഷഹാന സഹോദരിമാരാണ്.