Connect with us

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: മുന്‍കൂര്‍ പണം നല്‍കിയത് ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ടിട്ടെന്ന് ടി ഒ സൂരജ്

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ടി ഒ സൂരജ്. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിതന്നയെന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു. ജാമ്യഹരജിയിലാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ടി ഒ സൂരജ് ഇക്കാര്യം അറിയിച്ചത്. താനല്ല അഴിമതി നടത്തിയതെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വികെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍ ഡി എസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണ് . എന്നാല്‍ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുമുണ്ട്. മുന്‍കൂര്‍ പണത്തിന് പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാല്‍ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാന്‍ ഉത്തരവില്‍ കുറിപ്പെഴുതിയതെന്നും ടി ഒ സൂരജ് വ്യക്തമാക്കുന്നു.

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് നീങ്ങുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലായ സൂരജ് തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്ന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടി ഒ സൂരജ്. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ടി ഒ സൂരജിനെതിരെ കേസ്.

Latest