Connect with us

National

കള്ളപ്പണം പിടിച്ചെടുത്ത കേസ്: ഡി കെ ശിവകുമാറിനെ പത്ത്‌ ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ബെംഗളൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ സെപ്തംബര്‍ 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി)ന്റെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. ചോദ്യം ചെയ്യല്‍ വേളയില്‍ നിസ്സഹകരിച്ച ശിവകുമാര്‍ പിടിതരാതെ ഒഴിഞ്ഞുമാറുകയും അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തതായി ഇ ഡി കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യ ചെയ്യലിനായി കോണ്‍ഗ്രസ് നേതാവിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ആവശ്യവും കോടതി ഉന്നയിച്ചു. എന്നാല്‍, പത്തു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്.

കള്ളപ്പണക്കേസില്‍ നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. അനധികൃത പണമിടപാട് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെ ശിവകുമാറിന് ഇ ഡി സമന്‍സ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇ ഡി ആസ്ഥാനത്ത് ശിവകുമാറിനെ ചോദ്യം ചെയ്തുവരികയായിരുന്നു. കര്‍ണാടകത്തില്‍ ജെ ഡി എസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ ഡി കെ ശിവകുമാര്‍ കര്‍ണാടക പി സി സി അധ്യക്ഷനായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അറസ്റ്റ്. മുന്‍ ധനമന്ത്രി പി ചിദംബരത്തിന് പിന്നാലെ ശിവകുമാറും അഴിമതിക്കേസില്‍ അറസ്റ്റിലാവുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

2017 ആഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Latest