Connect with us

Gulf

നാസിലിന്റെ ശബ്ദരേഖ പുറത്തായി

Published

|

Last Updated

ദുബൈ: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് പണം നല്‍കി സംഘടിപ്പിച്ചതാണെന്നുള്ള നാസില്‍ അബ്ദുല്ലയുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്തായി. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുല്ല സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളില്‍ നിന്ന് തെളിയുന്നു. നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 90 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ തുഷാര്‍ ഇത് തന്നെ ചതിയില്‍പ്പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കിയിട്ടില്ലെന്നും നാസില്‍ അബ്ദുല്ലയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു.
“തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ കയ്യില്‍ ഉണ്ട്. അയാള്‍ക്ക് കേസ് കൊടുക്കാന്‍ താത്പര്യമില്ല. കേരളത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ആ ചെക്ക് തന്റെ കയ്യില്‍ കിട്ടും. അതിനു പണം തന്ന് സഹായിക്കണം. തുഷാര്‍ ഉടന്‍ ദുബൈയില്‍ എത്തും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് എന്റെ പരിപാടി. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി പണം തരും . വെള്ളാപ്പള്ളിയുടെ കൈയില്‍ ഇഷ്ടം പോലെ പണം ഉണ്ട് എന്നത് അനുകൂല ഘടകമാണ്. ആദ്യം പത്ത് ദശലക്ഷം ദിര്‍ഹം ചെക്കില്‍ എഴുതിചേര്‍ക്കാമെന്ന് പറയുന്ന നാസില്‍ പിന്നീട് 60 ലക്ഷത്തിലേക്ക് വരുന്നുണ്ട്. ഇത് നിയമോപദേശം കണക്കിലെടുത്താണെന്നും പണം വാങ്ങി ഒത്തുതീര്‍പ്പാക്കാനാണ് പരിപാടി എന്നും നാസില്‍ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ ഉണ്ട്.

“തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല. തുഷാറിന്റെ ദൗര്‍ബല്യങ്ങള്‍ താന്‍ മനസ്സിലാക്കിയിട്ടുണ്ട്. യാതൊന്നും നോക്കാതെ ബ്ലാങ്ക് ചെക്കും എഗ്രിമെന്റ് കടലാസുകളുമൊക്കെ ഒപ്പിട്ട് നല്‍കുന്ന തുഷാറിന്റെ രീതി കൈവിട്ട കളിയാണെന്നും നാസില്‍ സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്. തുഷാറിനെതിരെ ചെക്ക് കേസ് നല്‍കുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നാസില്‍ കേരളത്തിലെ സുഹൃത്തിന് ഈ ശബ്ദ സന്ദേശങ്ങള്‍ അയച്ചത്. നാട്ടില്‍ നിന്ന് ചെക്ക് സംഘടിപ്പിച്ചെതെന്ന് വ്യക്തമാണ്. 25,000 ദിര്‍ഹം നല്‍കിയാല്‍ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും തുടര്‍ന്ന് ഷാര്‍ജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നല്‍കി പൂട്ടുകയാണ് തന്റെ ലക്ഷ്യമെന്നും സന്ദേശങ്ങളില്‍ വിശദീകരിക്കുന്നു. ചെക്ക് ലഭിക്കാനായി നാട്ടില്‍ അഞ്ച് ലക്ഷം രൂപ നല്‍കാനാണ് സുഹൃത്തിനെ പ്രേരിപ്പിക്കുന്നത്. കേസിന് ബലം നല്‍കാനുള്ള രേഖകളൊക്കെ താന്‍ സംഘടിപ്പിച്ചുവരികയാണെന്നും വ്യക്തമാക്കുന്നുണ്ട്.
90 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് കേസാണ് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ല തുഷാറിനെതിരെ നല്‍കിയിട്ടുള്ളത്. എന്നാല്‍, ആദ്യം താന്‍ 10 ലക്ഷം ദിര്‍ഹമിന്റെ കേസാണ് നല്‍കുന്നതെന്ന് പറയുകയും പിന്നീട്, 60 ലക്ഷത്തില്‍ കൂടുതല്‍ ദിര്‍ഹമിന്റെ കേസ് നല്‍കരുതെന്ന് തനിക്ക് നിയമോപദേശം ലഭിച്ചതായും പറയുന്നുണ്ട്.

തുഷാര്‍ അടുത്തു തന്നെ യുഎഇയിലെത്തുമെന്നും വന്നാല്‍ കേസില്‍ പൂട്ടുമെന്നും അപ്പോള്‍ പണം പറന്നുവരുമെന്നുമാണ് പ്രതീക്ഷ. ഇപ്പോള്‍ അഞ്ച് ലക്ഷം രൂപ നാട്ടില്‍ നല്‍കിയാല്‍ കബീറിന് ഇങ്ങോട്ടു വരാമെന്നും ഫിഫ്റ്റി ഫിഫ്റ്റി ലാഭത്തില്‍ കബീറിന് നല്ലൊരു ബിസിനസ് ഒരുക്കിക്കൊടുക്കുമെന്നും പറയുന്നു.
10 ലക്ഷം ദിര്‍ഹത്തിന്റെ കേസ് നല്‍കിയാല്‍ അഞ്ചെങ്കിലും ലഭിക്കുമെന്നാണ് താന്‍ കരുതുന്നത്. ഏതായാലും 50 ലക്ഷം ദിര്‍ഹം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. താനിത് കളിയായി പറയുന്നതല്ല. എല്ലാ സാധ്യതകളും പരിശോധിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും പറയുന്നു. എന്നാല്‍ കബീര്‍ തന്നെയാണോ പണം നല്‍കിയതെന്ന് ഈ ശബ്ദ രേഖകളില്‍ വ്യക്തമാകുന്നില്ല.