Connect with us

Kerala

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി. മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിന് പകരം അന്വേഷണ സംഘത്തിലെ എസ് പി. എ ഷാനവാസിനാണ് മുഖ്യ ചുമതല.

പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ്  മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് എന്നത് ശ്രദ്ധേയമാണ്. സിറാജ് മാനേജ്‌മെന്റ്പ്രതിനിധികള്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാമിന്റെ രക്തപരിശോധന വൈകാന്‍ കാരണമെന്ന അവാസ്തവ പരാമര്‍ശം പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ വന്നതാണ് വിവാദത്തിന് വഴിവെച്ചത്. രക്തപരിശോധന ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ പരിശോധിച്ചില്ലെന്നും പരാമര്‍ശമുണ്ടായിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിലുള്ള അതൃപ്തി സിറാജ് മാനേജ്‌മെന്റ് പ്രകടമാക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ഐ എം എ നേതൃത്വം മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്ന് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല കൈമാറുന്നത്. രണ്ട് ദിവസം മുമ്പാണ് ചുമതല മാറ്റം സംബന്ധിച്ചുള്ള നിര്‍ദേശം പോലീസ് തലപ്പത്ത് നിന്നിറങ്ങിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി വൈ എസ് പി ഷീന്‍ തറയില്‍ തുടരും. ക്രമസമാധാനപാലന ചുമതലയുള്ള എ ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

ഇതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയുടെ കേസ് ഷീറ്റടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അപകടത്തിനു ശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസ്സാര പരുക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ്  പ്രത്യേക അന്വേഷണ സംഘം മെഡിക്കല്‍ കോളജില്‍ നിന്ന് വിശദമായ രേഖകള്‍ തേടുന്നത്. മെഡിക്കല്‍ കോളജിലെ ട്രോമാ കെയറിലടക്കം ശ്രീറാമിന് നല്‍കിയ മുഴുവന്‍ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവിമാര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.
കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സയും എക്‌സ് റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടുവന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലില്‍ പ്രവേശിപ്പിക്കാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്രോമാ കെയര്‍ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇതെല്ലാം ചോദ്യം ചെയ്താണ് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശ്രീറാമിന് നിസ്സാര പരുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചികിത്സാ രേഖകള്‍ വിശദമായി പരിശോധിക്കുന്നത്.