Connect with us

Kerala

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

Published

|

Last Updated

മുംബൈ: യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി നാളേക്ക് മാറ്റി.

യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ മുംബൈയിലെ നോട്ടറി അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകന്‍ നല്‍കിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അറസ്റ്റിന് മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നറിയിച്ച പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ എതിര്‍ത്തു. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.

യുവതിയുമായി വിവാഹം നടന്നുവെന്ന് പറയുന്ന തീയതിയെപ്പറ്റി സംശയമുണ്ടെന്ന് രേഖകളിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എഫ്‌ഐആറില്‍ പറയുന്ന ആരോപണങ്ങളും യുവതി നല്‍കിയ തെളിവുകളും പൊരുത്തപ്പെടുന്നില്ല. കെട്ടിച്ചമച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയമുള്ളതിനാലാണ് ബിനോയ് കോടതിയെ സമീപിച്ചതെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഇമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നല്‍കാന്‍ ഒപ്പമുണ്ടായിരുന്നു. വാദങ്ങള്‍ കോടതിക്ക് യുവതിയുടെ അഭിഭാഷകന്‍ എഴുതി നല്‍കി.

ബിനോയിക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മറച്ചുവച്ചു, കേരളത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയാണ് ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പിച്ചില്ലെന്ന് തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവിഭാഗത്തിന്റെയും വാദവും സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുക.