Sports
'വിൻഡീസിനൊപ്പം, പാക്കിസ്ഥാന് വേണ്ടി പ്രാർഥിക്കുന്നു'
ലാഹോർ: ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടാനിറങ്ങുമ്പോൾ പാക്കിസ്ഥാൻ മുൻ താരം മുശ്താഖ് അഹ്്മദ് വലിയ മനപ്രയാസത്തിലാണ്. വിൻഡീസിനൊപ്പം നിൽക്കുന്നു, പക്ഷേ പാക്കിസ്ഥാന് വേണ്ടി പ്രാർഥിക്കും എന്ന ലൈനിലാണ് അദ്ദേഹം. കാര്യം മറ്റൊന്നുമല്ല, മുശ്താഖ് അഹ്്മദ് ഇപ്പോൾ വിൻഡീസിന്റെ ബൗളിംഗ് കോച്ചാണ്. കരീബിയൻ ടീമിനെ സ്പിൻ ബൗളിംഗിൽ ശക്തരാക്കുകയാണ് ദൗത്യം. അപ്പോൾ ഈ ലോകകപ്പിൽ മുശ്താഖ് ഇങ്ങനെയല്ലാതെ എങ്ങനെ ചിന്തിക്കും.
“പ്രൊഫണൽ ഉത്തരവാദിത്വം എന്ന നിലയിൽ ഞാൻ വെസ്റ്റ് ഇൻഡീസ് ടീമിനൊപ്പം തന്നെയാണ്. പാക്കിസ്ഥാനെതിരെയാണ് ആദ്യ മത്സരം എന്നതിനാൽ അത് കഴിയും വരെയെങ്കിലും വാക്കുകളിൽ മിതത്വം പാലിക്കാനാണ് ഞാൻ ശ്രമിക്കുന്നത്”- മുശ്താഖ് അഹ്്മദ് തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നു.
പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന്റെ മേൽക്കൈ മികച്ചതാണ്. വിൻഡീസ് ബാറ്റ്‌സ്മാന്മാർ അപകടകാരികളാണ്. ബൗളർമാരാകട്ടെ ബൗൺസറുകൾ പായിച്ച് ബാറ്റ്‌സ്മാന്മാരെ വെള്ളംകുടിപ്പിക്കാൻ ശേഷിയുള്ളവരാണെന്നും മുശ്താഖ് പറഞ്ഞു. “ഈ അവസരത്തിൽ പാക്കിസ്ഥാന് ആശംസകൾ നേരാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. കോച്ച് എന്ന നിലയിൽ വിൻഡീസിന്റെ വിജയത്തിൽ കുറഞ്ഞൊതൊന്നും ആഗ്രഹിക്കുന്നില്ല. അതിലേക്കുള്ള കഠിന പരിശ്രമത്തിലാണ് മുഖ്യ കോച്ചിനൊപ്പം ഞാനും”- മുശ്താഖ് വ്യക്തമാക്കി.