Connect with us

Kerala

കൊളംബോ സ്‌ഫോടനം: കേരളവുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ശ്രീലങ്കയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിറകെ കൊളംബോ സ്‌ഫോടനത്തിന്റെ സൂത്രധാരനു കേരളവുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അനുമതി എന്‍ഐഎക്ക് ലഭിച്ചു. ഡിജി വൈഎസ് മോദിയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ ശ്രീലങ്കയിലേക്കു പോകും. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎക്ക് ശ്രീലങ്ക ലഭ്യമാക്കും.
ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ 15 ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ടില്‍ നീങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ തീവ്രവാദികള്‍ തമിഴ്നാട്, ബെംഗളൂരു, കശ്മീര്‍ എന്നിവിടങ്ങള്‍ക്കുപുറമേ കേരളത്തിലും സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാനായകെ സ്ഥിരീകരിച്ചിരുന്നു.

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡിജിപി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു, നിലവിലെ സുരക്ഷാ നടപടികള്‍ യോഗം അവലോകനം ചെയ്തു.ഐഎസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല ചുമതല സെക്യൂരിറ്റി വിഭാഗം ഐ ജി .ജി ലക്ഷ്മണിനാണ്.

ഭീഷണി സംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബെഹ്റ പ്രത്യേകം കൂടിക്കാഴ്ച നടത്തി.സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണവും ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചിരുന്നു.

Latest