Connect with us

Articles

മക്കള്‍ പരീക്ഷണ മൃഗങ്ങളല്ല

Published

|

Last Updated

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ അഭിരുചിയും താത്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷനല്‍ കോഴ്‌സിനു ചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷനല്‍ കോഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ ഇത്രയും വര്‍ധിക്കാനുള്ള കാരണം ഇതാണെന്ന് കൂടി കോടതി പറഞ്ഞുവെച്ചു.

രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെ മേല്‍ താത്പര്യമില്ലാത്ത കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കരുത്. കുട്ടികള്‍ക്ക് ലക്ഷ്യബോധവും സ്വപ്നങ്ങളുമുണ്ട്. രക്ഷിതാക്കള്‍ അവരുടെ വഴിക്ക് കുട്ടികളെ നയിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളിലകപ്പെടുകയാണ് കുട്ടികള്‍. അത് ദിശമാറിപ്പോകാന്‍ ഇടവരുത്തിയേക്കാം. മക്കള്‍ അവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളാണ് പഠിക്കേണ്ടത്.

വിദ്യാര്‍ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠന സാധ്യത, കോഴ്‌സിന്റെ ദൈര്‍ഘ്യം, കുടുംബത്തിന്റെ സാമ്പത്തികനില എന്നിവക്കനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുത്താലേ ജീവിതത്തില്‍ വിജയിക്കാനാകൂ. രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികള്‍ താത്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണ മൃഗങ്ങളാക്കാന്‍ തുനിയരുത്.

താത്പര്യമില്ലാത്ത കോഴ്‌സുകളില്‍ ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്താനാകാതെയും മനസ്സിനിണങ്ങാത്ത തൊഴില്‍ ചെയ്യേണ്ടി വരികയും ചെയ്യുന്ന ഗതികേടില്‍ കുട്ടികള്‍ എത്തിച്ചേരരുത്. അവര്‍ തിരഞ്ഞെടുക്കുന്ന മേഖലകളില്‍ വിജയം വരിക്കാനും സ്വന്തം കരിയറില്‍ സംതൃപ്തി നേടാനും കഴിയണം. എങ്കിലേ ജീവിതം സന്തോഷകരവും സംതൃപ്തവും സമാധാനപരവുമാകൂ.

ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗികമായ താത്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ ആഗ്രഹത്തെയും അഭിരുചി എന്ന് വിളിക്കാം. അഭിരുചിയില്ലാത്ത മേഖല തിരഞ്ഞെടുത്താല്‍ ഇടക്ക് പഠനം ഉപേക്ഷിക്കേണ്ടിവരാം. മാനസിക പ്രശ്‌നങ്ങള്‍, കുറ്റബോധം, വിവിധ അഡിക്ഷന്‍, ദേഷ്യം, പ്രേമം, നിരാശ, സംഘര്‍ഷം, അക്രമവാസന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. അഭിരുചിക്കനുസരിച്ച് പഠിക്കാനാകുന്നതു കൊണ്ടാണ് ജര്‍മനി, ഫിന്‍ലാന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യ വൈഭവ ശേഷിയുടെ ഉപയോഗത്തിലും സമഗ്ര വികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ സമീപനം അത്യാവശ്യമാണ്. കേരള ഹയര്‍ സെക്കന്‍ഡറി ഡിപാര്‍ട്ട്‌മെന്റിന്റെ കെ-ഡാറ്റ് (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്), എല്‍ -ക്യാറ്റ് (ലീഡ് കരിയര്‍ അസസ്‌മെന്റ് ടെസ്റ്റ്) തുടങ്ങി വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടെസ്റ്റുകള്‍ ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ സാധ്യത, സീറ്റ് ലഭ്യത എന്നിവയും പരിഗണിക്കണം. അഭിരുചി കണ്ടെത്താനുള്ള മനഃശാസ്ത്ര ടെസ്റ്റുകള്‍ വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

സാമാന്യ ബുദ്ധിയില്‍ നിന്ന് വ്യത്യസ്തമായി മറ്റേതെങ്കിലും പ്രത്യേക രംഗത്ത് സാമര്‍ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അത് കണ്ടെത്തി കൃത്യമായ ദിശയിലൂടെ നീങ്ങിയാല്‍, കുട്ടിക്ക് ലക്ഷ്യത്തിലെത്താനാകും. പരിചിതത്വവും സൂക്ഷ്മ നിരീക്ഷണവും അഭിരുചി കണ്ടെത്താന്‍ സഹായിക്കും. വിദഗ്ധാഭിപ്രായം തേടുന്നതും നല്ലതാണ്. പരമ്പരാഗത കോഴ്‌സുകളെ മറികടന്ന് കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള പുത്തന്‍ കോഴ്‌സുകളാണ് പഠിക്കേണ്ടത്. ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിദേശപഠന സാധ്യതകളും മനസ്സിലാക്കണം. വിദേശ പഠനത്തിനുള്ള നടപടിക്രമം, ചെലവ് തുടങ്ങിയവ പരിഹരിക്കാന്‍ അതത് രാജ്യത്തെ എജ്യുക്കേഷണല്‍ പ്രൊവൈഡര്‍മാരുടെ സഹായം തേടാം.

തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്. ആധുനിക ജീവിതത്തിന്റെ വൈവിധ്യത്തിന് അനുസരിച്ച് കോഴ്‌സുകളും തൊഴിലുകളും അനവധിയാണ്. അവയില്‍ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടണം.

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി, പഠിച്ചതിന് യോജിച്ച തൊഴില്‍ കിട്ടുകയും ചെയ്യുമ്പോള്‍ പഠനം അര്‍ഥവത്താകും. ഏതു കോഴ്‌സും പഠിക്കേണ്ട വിധം പഠിച്ചാല്‍ സാധ്യതകളുണ്ട്. അഭിരുചി, തൊഴില്‍ സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്. പക്ഷേ അന്തിമ തീരുമാനം കുട്ടിയുടേത് തന്നെയാകണം.