Connect with us

Kerala

പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെത്തുടര്‍ന്ന് മരിച്ച സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം : പതിനാറുകാരിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. കൊല്ലം കൊച്ചുമക്കാനി പള്ളിപുരയിടത്തില്‍ മുംതാസ് (49), കുരീപ്പുഴ മുതിരപ്പറമ്പു പള്ളി പടിഞ്ഞാറ്റതില്‍ ജെരീന (54), ഇരവിപുരം വാളത്തുംഗല്‍ എന്‍എസ് മന്‍സിലില്‍ നൗഷാദ്(48) എന്ന ബായി ഉസ്താദ് എന്നിവരെയാണു വെസ്റ്റ് സിഐ ബി അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 12നു തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ആറ്റിന്‍കരയില്‍ ഒരു ലോഡ്ജിലാണു മുതിരപ്പറമ്പു സ്വദേശിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവു നേരത്തേ മരിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. പനി ബാധിച്ച പെണ്‍കുട്ടിയെ ചികിത്സിക്കുന്നതിന് പകരം ബായി ഉസ്താനെക്കൊണ്ട് മന്ത്രവാദം നടത്തിക്കുകയായിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടിയെ വിവധ മതതീര്‍ഥാടന കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പ്രാര്‍ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച പെണ്‍കുട്ടി തിരുനെല്‍വേലിയിലെ തീര്‍ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജില്‍ കഴിയവെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയയാണു മരണ കാരണം എന്നു കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു.