Connect with us

Sports

പാക് മുന്നറിയിപ്പ്; ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കും

Published

|

Last Updated

കറാച്ചി: ജൂണ്‍ 16 എന്ന ദിവസം ഒന്നോര്‍ത്തു വെച്ചോളൂ. ലോകകപ്പില്‍ ആദ്യമായി പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് കാണാം – പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ് ആത്മവിശ്വാസത്തോടെ പറയുന്നു. അടുത്ത മാസം മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരം ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടമായിരിക്കും.

സന്നാഹ മത്സരങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും തിരിച്ചടി നേരിട്ടിരിക്കുന്നു. ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചു. വരും ദിവസങ്ങളില്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് റാങ്കിംഗിനൊത്ത പെരുമ കാണിക്കാം. പാക്കിസ്ഥാനാകട്ടെ, ഇനിയും മികച്ച ടീം ലൈനപ്പ് കണ്ടെത്തിയിട്ടില്ല. ഏകദിനത്തില്‍ തുടരെ പത്ത് തോല്‍വികളുമായിട്ടാണ് പാക്കിസ്ഥാന്‍ ലോകകപ്പ് കളിക്കാന്‍ യാത്ര തിരിച്ചത്.

ലോകകപ്പ് സ്‌ക്വാഡില്‍ അവസാന നിമിഷം മാറ്റങ്ങള്‍ വരുത്തിയതിന്റെ പേരില്‍ ചീഫ് സെലക്ടര്‍ ഇന്‍സമാംഉല്‍ഹഖ് വിമര്‍ശം നേരിട്ടിരുന്നു. ആളുകളുടെ വിചാരം ടീം സെലക്ഷന്‍ എന്നത് എളുപ്പമുള്ള പരിപാടിയാണെന്നാണ്. ഇത് വളരെ സമ്മര്‍ദം നിറഞ്ഞതാണ്. ഉദാഹരണത്തിന് പേസ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ് നോക്കൂ. മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍ എന്നീ മികച്ച പേസര്‍മാര്‍ പാക്കിസ്ഥാനിലുണ്ട്. പക്ഷേ, മുഹമ്മദ് ഹസ്‌നിയാന്‍, വഹാബ് റിയാസ് എന്നിവരെ ടീമിലെടുക്കാതിരിക്കാനാകില്ല. ഓരോ കളിക്കാരും വ്യത്യസ്ത തലത്തിലാണ്- ഇന്‍സമാം പറഞ്ഞു.

ലോകകപ്പില്‍ ഒരു ടീമും മോശക്കാരല്ല. അഫ്ഗാനിസ്ഥാനെ നോക്കൂ. വലിയ ടീമുകളെ മറിച്ചിടാന്‍ മിടുക്കുള്ളവര്‍ ആ നിരയിലുണ്ട്. ലോകകപ്പില്‍ ഏറ്റവും മികച്ച തുടക്കം ലഭിക്കുക എന്നത് നിര്‍ണായകമാണ്-ഇന്‍സമാം പറഞ്ഞു.
ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകള്‍ കിരീടപ്പോരില്‍ ഏറെ ചലനം സൃഷ്ടിക്കുമെന്നും ഇന്‍സമാം വിലയിരുത്തി.

Latest