Idukki
ഇടത് പിന്തുണ വോട്ടായില്ല; പള്ളിത്തർക്കത്തിൽ യക്കോബായ വിഭാഗം ആശങ്കയിൽ
കൊച്ചി: മധ്യകേരളത്തിലെ മൂന്ന് ലോക് സഭാ മണ്ഡലങ്ങളിൽ നിർണായകമാകുമെന്ന് വിലയിരുത്തിയ യാക്കോബായ വോട്ടുകൾ പ്രതീക്ഷിച്ചപോലെ ഇടതുപക്ഷത്തേക്ക് കേന്ദ്രീകരിച്ചില്ല. യക്കോബായ വിഭാഗം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇടതുപക്ഷത്തിന് പരസ്യ പിന്തുണ നൽകിയത്.
തിരഞ്ഞെടുപ്പിൽ ചാലക്കുടി, ഇടുക്കി എന്നീ മണ്ഡലങ്ങളിൽ യക്കോബായ വിഭാഗത്തിന്റെ വോട്ടുകൾ നിർണായകമാകുമെന്നാണ് കരുതിയത്. കോട്ടയം മണ്ഡലത്തിലെ പിറവത്തും യക്കോബായ വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. ഇതിൽ പിറവമൊഴിച്ച് മറ്റൊരിടത്തും വോട്ടുകൾ ഇടതുപക്ഷത്തിന് കിട്ടിയില്ല എന്നാണ് യക്കോബായ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതോടെ പള്ളിത്തർക്കത്തിൽ സർക്കാറിൽ നിന്നുള്ള ഇടപെടലിന് സമ്മർദം ചെലുത്താനുള്ള സാധ്യതയാണ് യാക്കോബായ നേതൃത്തിന് നഷ്ടമായത്. ഓർത്തഡോക്‌സ് വിഭാഗവുമായി ഉഭയകക്ഷി ചർച്ചകൾ ആദ്യം നടക്കട്ടെ എന്നാണ് സർക്കാർ നിലാപാട്. എന്നാൽ കോടതി വിധി നടപ്പാക്കണമെന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം.
മറ്റൊരു സന്ധിസംഭാഷണത്തിനും ഓർത്തഡോക്‌സ് വിഭാഗം തയ്യാറാകാതിരിക്കുന്നതിനാൽ സർക്കാർ നേരിട്ട് ഇടപപെടുന്നത് മാത്രമാണ് പോംവഴിയെന്നാണ് യാക്കോബായ വിഭാഗം കരുതുന്നത്. പിന്തുണ നൽകുന്നതിലൂടെ ഇടതുപക്ഷത്തിന് ശക്തി കാണിച്ചുകൊടുക്കുകയായിരുന്നു യക്കോബായ നേതൃത്വം ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ചാലക്കുടി, ഇടുക്കി എന്നിവിടങ്ങളിൽ ഇടത് സ്ഥാനാർഥികൾ ഒരു ലക്ഷത്തിലധികം വോട്ടിനാണ് പരാജയപ്പെട്ടത്.