Connect with us

National

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആര് നയിക്കുമെന്ന് നാളെ അറിയാം

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി, ഒരു മാസത്തോളം നീണ്ടനിന്ന, ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ ഭാവി ഇന്ത്യയെ അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മുതല്‍ ലോകത്തെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യത്തിന്റെ ജനവിധി അറിഞ്ഞ് തുടങ്ങും. ബി ജെ പിയുടെ നേതൃത്വത്തില്‍ നിലവില്‍ രാജ്യത്ത് അധികാരത്തിലുള്ള എന്‍ ഡി എ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. എന്‍ ഡി എ 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് മിക്ക സര്‍വേകളും പ്രവചിച്ചത്.

എന്നാല്‍ പ്രതിപക്ഷം ഇത് തള്ളുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയും തികഞ്ഞ പ്രതീക്ഷയിലാണ്. ഇ വി എം മെഷീനുകളില്‍ അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ നേരിയ ഭൂരിഭക്ഷത്തിനെങ്കിലും അധികാരത്തിലെത്താമെന്ന് ഇവര്‍ കണക്ക്കൂട്ടുന്നു. ഇരു മുന്നണിക്കും പുറത്തുള്ള പ്രാദേശിക പാര്‍ട്ടികളും ആത്മവിശ്വാസത്തിലാണ്. ഭാവി സര്‍ക്കാറില്‍ നിര്‍ണാക റോള്‍ തങ്ങള്‍ക്കുണ്ടാകുമെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു.

അതിനിടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായ സംശയത്തെ തുടര്‍ന്ന് വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുത്തേക്കും.

നാളെ രാവിലെ അട്ടിന് പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. പിന്നീട് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് അഞ്ച് ശതമാനം വിവിപാറ്റ് രസീതുകളും എണ്ണിയ ശേഷമാകും ഔദ്യോഗിക ഫല പ്രഖ്യാപനം. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വി വി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനം ഉണ്ടാകും.

വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണം എന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതംഗീകരിച്ചാല്‍ 11 മണിക്കോ 12 മണിക്കോ ശേഷമേ വോട്ടെണ്ണല്‍ തുടങ്ങൂ. അങ്ങനെയെങ്കില്‍ ഫലസൂചനകള്‍ ഉച്ചക്ക് ശേഷമേ പ്രതീക്ഷിക്കാവൂ. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്ന ആരോപണവും പ്രതിപക്ഷം ഇപ്പോഴും ഉയര്‍ത്തുന്നു.