Eranakulam
കല്ലട ബസിൽ മർദനമേറ്റവർ പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചി: സുരേഷ് കല്ലട ബസിൽ ജീവനക്കാരുടെ നേതൃത്വത്തിലുള്ളവരുടെ മർദനമേറ്റ യാത്രക്കാർ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളായ മണ്ണഞ്ചേരി സ്വദേശി വിഷ്ണു (29), കൊല്ലം സ്വദേശി ഗിരിലാൽ (37), പോണ്ടിച്ചേരി സ്വദേശി കുമാർ (55), തിരുവനന്തപുരം സ്വദേശി ജയേഷ് (29), തൃശൂർ സ്വദേശി ജിതിൻ (25), തമിഴ്‌നാട് സ്വദേശി അൻവർ (38), ഹരിപ്പാട് സ്വദേശി രാജേഷ് (26) എന്നിവരെയാണ് മർദനമേറ്റവർ തിരിച്ചറിഞ്ഞത്.
കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പേരെയും ജാമ്യത്തിലിറങ്ങിയ ഒരാളെയുമാണ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിൽ ഹാജരാക്കിയത്. പ്രതികളെയെല്ലാം മർദനമേറ്റ യാത്രികർ തിരിച്ചറിഞ്ഞു. ആദ്യ ഘട്ടത്തിൽ അജയ്‌ഘോഷിനായിരുന്നു തിരിച്ചറിയൽ പരേഡ്. പിന്നീട് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവർ തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തു.
കഴിഞ്ഞ മാസം 21ന് സുരേഷ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം- ബെംഗളൂരു ബസിൽ വെച്ച് യാത്രക്കാരെ ജീവനക്കാരുടെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം നടത്തി ഏഴ് പേരെ മരട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.