Ongoing News
നദ്‌വിക്കെതിരെ ജമാഅത്ത് പോരാളികളുടെ പൊങ്കാല
തിരുവനന്തപുരം: ആത്മീയചൂഷണത്തിലൂടെ പിരിച്ചെടുക്കുന്ന സകാത്ത് വരുമാനം മാധ്യമ ജിഹാദിന് ഉപയോഗപ്പെടുത്തുന്നുവെന്ന ശൂറ അംഗത്തിന്റെ വെളിപ്പെടുത്തൽ വൻ വിവാദമായതിന് പിന്നാലെ പ്രതിരോധവുമായി ജമാഅത്തെ ഇസ്‌ലാമി. സകാത്ത് വരുമാനം വകമാറ്റുന്നില്ലെന്ന വിശദീകരണവുമായി ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തുസകാത്ത് ചെയർമാൻ വി കെ അലി രംഗത്ത് വന്നു. മാധ്യമ ജിഹാദിന് ഉൾപ്പെടെ സകാത്ത് വരുമാനം ഉപയോഗിക്കുന്നുവെന്ന മുൻശൂറ അംഗത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയായതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മീയ ചൂഷണത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻപ്രതിഷേധമുയരുകയാണ്. അതേസമയം, ഖാലിദ് മൂസ നദ്‌വിയെ ലക്ഷ്യമിട്ട് ജമാഅത്ത് സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശമാണ് ഉയർത്തുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ സകാത്ത് പിരിവിലും വിതരണത്തിലും സുതാര്യതയില്ലെന്ന വിമർശം നേരത്തെ മുതൽ ഉള്ളതാണ്. ശൂറ അംഗമായിരുന്ന ഒരാൾ തന്നെ ഇത് സ്ഥിരീകരിച്ചതാണ് വൻ വിവാദത്തിന് വഴിതുറന്നത്. സകാത്ത് ഫണ്ടിലേക്കുള്ള വരുമാനത്തിന്റെ പ്രധാന പങ്കും റമസാനിൽ ആണെന്നിരിക്കെ വിവാദം തിരിച്ചടിക്കുമോയെന്ന ഭീതിയിലാണ് നേതൃത്വം.
അതേസമയം, പത്രവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചുള്ള ശൂറ സമിതി റിപ്പോർട്ട് ചോർത്തി നൽകിയതിന് നടപടിക്ക് വിധേയനായ നദ്‌വിക്കെതിരെ രൂക്ഷമായ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് നടപടിയെടുത്തതെന്ന് തിരിച്ചടിച്ച് നദ്‌വി അനുകൂലികളും രംഗത്തുണ്ട്.നദ്‌വി വിശ്വാസ വഞ്ചന നടത്തിയെന്ന വിമർശമാണ് അണികൾ പ്രധാനമായും ഉയർത്തുന്നത്. വിവാദം കാരണം ജമാഅത്തെ ഇസ്‌ലാമിക്ക് സ്ഥിരമായി വരുന്ന സകാത്ത് വരുമാനത്തിൽ ഒരു രൂപയുടെ കുറവ് ഉണ്ടായാൽ നദ്‌വിയായിരിക്കും ഉത്തരവാദിയെന്നാണ് ഒരാൾ നൽകുന്ന മുന്നറിയിപ്പ്. സലഫി കാഴ്ചപാടുള്ള നദ്‌വിയെ അന്വേഷിക്കാൻ നിയോഗിച്ച ശൂറ കൂറയായെന്നാണ് മറ്റൊരാളുടെ പരിഹാസം. മുമ്പൊരിക്കൽ പുറത്താക്കിയ നദ്‌വിയെ തിരിച്ചെടുത്തവർ തന്നെയാണ് ഇതിന് ഉത്തരവാദിയെന്ന് മറ്റൊരാൾ. നദ്‌വിയെ തെറിപറയുന്നവർ അദ്ദേഹം ഉന്നയിച്ച സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് എന്ത്‌കൊണ്ട് മിണ്ടുന്നില്ലെന്ന മറുചോദ്യമാണ് നദ് വി അനുകൂലികൾ ഉന്നയിക്കുന്നത്. ജമാഅത്ത് മക്കയായ ശാന്തപുരത്ത് പോലും കുടുംബാധിപത്യമാണ്. ഷെയറെടുത്തും വഖ്ഫ് ചെയ്തും തുടങ്ങിയ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാൻ ആഗ്രഹമുണ്ട്. സ്റ്റേജ്‌ഷോകൾ നടത്താൻ ഈ പ്രതിസന്ധി കാരണമാകുന്നില്ലല്ലോയെന്ന ചോദ്യവും നദ്‌വി അനുകൂലികളിൽ നിന്ന് ഉയരുന്നുണ്ട്.