Sports
ഗാംഗുലി ഇനി കളി പറയും
ലണ്ടൻ: ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ പാനല്‍ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലിയും പട്ടികയിൽ ഇടംപിടിച്ചു. പല മുന്‍ സൂപ്പര്‍ താരങ്ങൾക്കൊപ്പമാണ് കളി പറയാൻ സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലെത്തുക. ഗാംഗുലിയെ കൂടാതെ ഇന്ത്യക്കാരായി സഞ്ജയ് മഞ്ജരേക്കര്‍, ഹർഷ ഭോഗ്്ലെ എന്നിവരും പട്ടികയിലുണ്ട്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്മാരായ നാസര്‍ ഹുസൈന്‍, മൈക്ക് അതേര്‍ട്ടന്‍, വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്, ലങ്കയുടെ മുന്‍ സൂപ്പര്‍ താരം കുമാര്‍ സങ്കക്കാര, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കല്ലം, പാക് മുന്‍ ഇതിഹാസം വസീം അക്രം, ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയിം സ്മിത്ത് എന്നിവരും ഈ പാനലിലുണ്ട്.
2015ല്‍ ആസ്ത്രേലിയക്ക് ലോകകപ്പ് നേടിക്കൊടുത്ത മൈക്കല്‍ ക്ലാര്‍ക്ക് ഇത്തവണ കമന്റേറ്ററായാണ് ലോകകപ്പിനെത്തുന്നത്. ഈ വേഷത്തിൽ ക്ലാർക്കിന്റെ അരങ്ങേറ്റമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ഷോണ്‍ പൊള്ളോക്ക്, മൈക്കല്‍ സ്ലേറ്റര്‍, മാര്‍ക്ക് നിക്കോളാസ്, മൈക്കല്‍ ഹോള്‍ഡിംഗ്, ഇഷാ ഗുപ്ത, പൊമ്മി എംബാങ്വ, മെലാനി ജോണ്‍സ്, സൈമണ്‍ ഡൗള്‍, ഇയാന്‍ സ്മിത്ത്, റമീസ് രാജ, അലിസണ്‍ മിച്ചെല്‍, ഇയാന്‍ വാര്‍ഡ്, ആതര്‍ അലി ഖാന്‍ എന്നിവരാണ് മറ്റ് കളിപറച്ചിലുകാർ.
ലോകകപ്പ് മത്സരങ്ങൾ കൂടുതല്‍ വ്യക്തതയോടെ സംപ്രേഷണം ചെയ്യുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്ന് ഐ സി സി വൃത്തങ്ങൾ അറിയിച്ചു. ഓരോ മല്‍സരവും 32 ക്യാമറകള്‍ ഉപയോഗിച്ചിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എട്ട് അള്‍ട്രാ മോഷന്‍ ഹോക്ക് ഐ ക്യാമറകളും ഇതിൽ ഉൾപ്പെടും. സ്റ്റംപുകളുടെ മുന്നിലും പിറകിലും ക്യാമറകളുണ്ടാകും. സ്‌പൈഡര്‍ ക്യാമുകളും ഗ്രൗണ്ടിന് മുകളില്‍ നിന്നുള്ള ദൃശ്യം ഒപ്പിയെടുക്കാൻ ഉപയോഗിക്കുന്നുണ്ട്.