Connect with us

Kerala

സ്‌കൂളുകളിലെ ഉച്ചഭക്ഷണം: 342 കോടിയുടെ പദ്ധതിക്ക് അനുമതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾക്ക് നടപ്പുവർഷം 342 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. ഡൽഹിയിൽ ചേർന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. 342 കോടിയിൽ 219 കോടി രൂപയാണ് കേന്ദ്ര വിഹിതം.
സംസ്ഥാന സർക്കാറിന് വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ ആണ് 342 കോടിയുടെ പ്രൊപ്പോസൽ കേന്ദ്ര സർക്കാറിന് മുമ്പിൽ അവതരിപ്പിച്ചത്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നിർവഹണത്തിൽ മികച്ച പ്രവർത്തനമാണ് കേരളത്തിന്റേതെന്ന് യോഗം വിലയിരുത്തി. 2018-19 വർഷം കേന്ദ്ര വിഹിതം കൃത്യമായി സർക്കാറിന് സമർപ്പിക്കുന്നതിൽ സംസ്ഥാനം കാണിച്ച ശുഷ്‌കാന്തിയെ യോഗം അഭിനന്ദിച്ചു.

കൃഷി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്‌കൂൾ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി, ഭക്ഷണ സാമ്പിളുകളുടെ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മുഖാന്തരം പാചകത്തൊഴിലാളികൾക്ക് നൽകുന്ന പരിശീലനം എന്നിവക്ക് യോഗത്തിന്റെ പ്രത്യേക പ്രശംസ ലഭിച്ചു.

ഉച്ചഭക്ഷണ പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ ഓണറേറിയം എന്നീ ഇനങ്ങളിൽ കേന്ദ്രം നിർദേശിക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ തുക അനുവദിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയേയും യോഗം അഭിനന്ദിച്ചു.
സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിച്ച് അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്‌കൂളുകൾക്കും 5,000 രൂപ വീതം അനുവദിച്ചു. കൂടാതെ 1,285 സ്‌കൂളുകളിൽ പാചകപ്പുരകൾ നവീകരിക്കുന്നതിന് സ്‌കൂൾ ഒന്നിന് 10,000 രൂപ വീതവും അനുവദിച്ചു. 3,031 സ്‌കൂളുകളിൽ ഇക്കൊല്ലം പാചകപ്പുര നിർമാണം പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു.

അതേസമയം, ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ഓണറേറിയം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ അനുകൂല തിരുമാനമുണ്ടായില്ല.

പൊതുവിദ്യാഭ്യാസ ഡയറക്്ടർ ജെസ്സി ജോസഫ്, പൊതുവിദ്യാഭ്യാസ ഡയറക്്ടറേറ്റിലെ ഉദ്യോഗസ്ഥരായ കെ ജി ശ്രീലത, എസ് ജി ശ്രീകുമാർ, കെ സജീകൃഷ്ണൻ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

Latest