Connect with us

Kerala

പോലീസിന്റെ അടി ഇനി കൈയ്യിലും കാലിലും മാത്രം; പുതിയ രീതിയിലുള്ള ലാത്തിച്ചാര്‍ജ് പരിശീലനത്തിന് തുടക്കമായി

Published

|

Last Updated

കൊച്ചി: കേരള പോലീസിന്റെ പ്രാകൃത ലാത്തിച്ചാര്‍ജ് അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. തന്ത്രപരമായി ആള്‍ക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ പുതിയ രീതിയിലുള്ള ലാത്തിച്ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ട പരിശീലനം കൊച്ചിയില്‍ ആരംഭിച്ചു.

പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പോലീസിന്റെപുതിയ ലാത്തിച്ചാര്‍ജ് രീതി . സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പോലീസ് ഇനി തല്ലുകയുള്ളു. എണ്ണത്തില്‍ കുറവ് പൊലീസുകാര്‍ വലിയ ആള്‍ക്കൂട്ടത്തെ നേരിടുമ്പോള്‍ ഉണ്ടാവുന്ന പാളിച്ചകള്‍ മറികടക്കാന്‍ സഹായിക്കുന്നതും പോലീസിനെ ആക്രമിക്കുന്നവരെ എളുപ്പം കീഴടക്കാന്‍ സഹായിക്കുന്നതുമാണ് പുതിയ രീതിയിലുള്ള പരിശീലനം.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിനിസ്‌ട്രേഷന്‍ ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് ഇതിനായി പരിശീലനം നല്‍കുന്നത്. ലാത്തിച്ചാര്‍ജിനൊപ്പം വിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും ഇനി പുതിയ രീതിയാവും പോലീസ് സ്വീകരിക്കുക. ഇതിനുള്ള പരിശീലനവും തുടങ്ങിയിട്ടുണ്ട്. സേനയിലെ അമ്പതിനായിരം പോലീസുകാര്‍ക്കും വരും ദിവസങ്ങളില്‍ പുതിയ രീതിയില്‍ പരിശീലനം നല്‍കും. ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തേയും നിയോഗിച്ചു. അടുത്ത നൂറ് ദിവസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും പുതിയ ലാത്തിചാര്‍ജിംഗില്‍ പരിശീലനം നല്‍കും