Connect with us

Kerala

വരാപ്പുഴ കസ്റ്റഡിമരണ കേസ്: പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Published

|

Last Updated

കൊച്ചി: ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ പ്രതികളായ സിഐ ക്രിസ്റ്റന്‍ സാം, എസ് ഐ ദീപക് എന്നിവരുള്‍പ്പെടെ ഏഴ് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് അറിയിച്ചു.ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ് പോലീസുകാരാണ് പ്രതികളായത്. ഏഴ് പേരെയും ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് ശ്രീജിത്ത് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വെച്ചുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് കേസ്. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest