Connect with us

National

നോയിഡയില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന് ആഫ്രിക്കക്കാര്‍ അറസ്റ്റില്‍

Published

|

Last Updated

നോയിഡ: ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയില്‍ ഐ പി എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് 1818 കിലോഗ്രാം മയക്കുമരുന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് (എന്‍ സി ബി) പിടിച്ചെടുത്തു. സ്യൂഡോഫെഡ്രിന്‍ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഒരു കിലോ 800 ഗ്രാം കൊക്കെയ്‌നും പിടിച്ചിട്ടുണ്ട്. ഇവയ്ക്ക് വിപണിയില്‍ 1000 കോടിയോളം രൂപ വില വരുമെന്ന് എന്‍ സി ബി അറിയിച്ചു. സംഭവത്തില്‍ ഒരു ദക്ഷിണാഫ്രിക്കക്കാരനെയും രണ്ടു നൈജീരിയക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മയക്കുമരുന്ന് ഉത്പാദിപ്പിച്ചു വരികയായിരുന്നു സംഘം.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലോകത്തു നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിതെന്ന് എന്‍ സി ബി സോണല്‍ ഡയറക്ടര്‍ മാധവ് സിംഗ് വ്യക്തമാക്കി.
മയക്കുമരുന്നും സൈക്കോതെറാപ്പിക് മരുന്നുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥമാണ് സ്യൂഡോഫെഡ്രിന്‍. ഇത് വിദേശത്തേക്കു കടത്തുന്നതിന് നാര്‍കോട്ടിക്‌സ് കമ്മീഷണറുടെ എന്‍ ഒ സി ആവശ്യമില്ല.

2015ലാണ് യു പി പോലീസില്‍ സാമ്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനായ പി എന്‍ പാണ്ഡേ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ വീട് സംഘം വാടകക്കെടുത്തത്. ഇടനിലക്കാരന്‍ വഴിയാണ് വീട് വാടകക്കു നല്‍കിയതെന്നും ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയുമായിരുന്നില്ലെന്നും പാണ്ഡേ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

---- facebook comment plugin here -----

Latest