Sports
കാണിയെ ആക്രമിച്ചു; നെയ്മറിന് മൂന്ന് കളികളിൽ വിലക്ക്
പാരിസ്: കാണിയെ ആക്രമിച്ച സംഭവത്തിൽ പാരിസ് സെന്റ്ജെർമെയ്ൻ മുന്നേറ്റതാരം നെയ്മറിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷനാണ് വിലക്കേർപ്പെടുത്തിയത്. ഫ്രഞ്ച് കപ്പ് ഫൈനലിൽ സ്റ്റെഡ് റെന്നിസിനോട് രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷം സമനിലയിൽ കുടുങ്ങിയ പി എസ് ജി പെനാൾട്ടി ഷൂട്ടൗട്ടിൽ 8-7ന് പരാജയപ്പെട്ടിരുന്നു. മത്സര ശേഷം റണ്ണേഴ്‌സിനുള്ള മെഡൽ സ്വീകരിച്ച് മടങ്ങുകയായിരുന്ന ബ്രസീൽ സൂപ്പർ താരം കാണിയോട് തർക്കിക്കുകയും മുഖത്തടിക്കുകയും ചെയ്തതിനാണ് ഫെഡറേഷൻ നടപടി സ്വീകരിച്ചത്.
പരുക്കിനെ തുടർന്ന് ഈ സീസണിൽ 27 മത്സരങ്ങളിൽ മാത്രമാണ് നെയ്മറിന് കളിക്കാൻ കഴിഞ്ഞത്. പ്രാഥമിക റൗണ്ടിൽ , മാച്ച് ഒഫീഷ്യലുകളെ അവഹേളിച്ചതിന്റെ പേരിൽ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും താരത്തിന് വിലക്ക് വീണിരുന്നു. വീണ്ടും വിലക്ക് വന്നതോടെ ഈ സീസണിൽ ഒരു മത്സരത്തിൽകൂടി മാത്രമേ താരത്തിന് ബൂട്ടണിയാൻ സാധിക്കൂ. എന്നാൽ, കളിച്ച മത്സരങ്ങളിൽ 22 ഗോളുകളും 12 അസിസ്റ്റുകളുമായി കളം നിറയാൻ നെയ്മറിന് സാധിച്ചിരുന്നു.
വിലക്കിനെ തുടർന്ന് ഡിജോണിനും റെയിംസിനും എതിരെയുള്ള ഈ സീസണിലെ അവസാന രണ്ട് മത്സരങ്ങൾക്ക് പുറമെ അടുത്ത സീസണിലെ ആദ്യമത്സരവും നെയ്മർക്ക് നഷ്്ടമാകും. മത്സരത്തിനിടെ ആരാധകർ ലേസറും പടക്കങ്ങളും ഉപയോഗിച്ചതിന്റെ പേരിൽ പി എസ് ജിയിൽ നിന്ന് നേരത്തേ, 35,000 യൂറോ പിഴയും ഈടാക്കിയിരുന്നു.