Malappuram
സജീവമായി ഈന്തപ്പഴ വിപണി; അജ്‌വയും ഹസയുമാണ് താരം
മലപ്പുറം: റമസാന്‍ വന്നെത്തിയതോടെ ജില്ലയില്‍ ഈന്തപ്പഴ വിപണി ഉണര്‍ന്നു. 45ലധികം തരം ഇനങ്ങളാണ് വിപണിയില്‍ വിൽപ്പനക്കായി എത്തിച്ചിരിക്കുന്നത്. വില കൂടിയ അജ്‌വാ മുതല്‍ താരമേന്യ വില കുറവുള്ള ഹാദി, ഹസ അടക്കമുള്ളവയാണ് വിപണിയില്‍ താരങ്ങളായി വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത്.
അജ്‌വക്ക് വിപണിയില്‍ 2500 രൂപയാണ് കിലോക്ക് വിലയെങ്കില്‍ ഹാദിക്കും ഹസക്കും 250 രൂപയാണ് വില കച്ചവടക്കാര്‍ക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടത്. കൂടാതെ അബര്‍, മജ്‌ദോല്‍, ജോര്‍ദന്‍, സഫാവി, ബര്‍നി, സുക്രി, ദുബൈനി, മബ്രൂം, ഫര്‍ദ്, സൈദി, ഖാനാനി, കിമിയ, മറിയം, അംവാന്‍ ബ്ലാക്, സീഹമാ, ഫരാജി, അമീര്‍, ഇറാഖി, ത്വാഹിത്, അല്‍റോഷന്‍, അല്‍താഫ്‌റാ, ഷാലിമാര്‍ തുടങ്ങിയവയാണ് റമസാനിനായി പ്രത്യേകം എത്തിച്ചിരിക്കുന്നത്.
അറേബ്യയിലെ വിവിധ ഇടങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നാണ് ഇത് എത്തിച്ചതെന്നും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറഞ്ഞു.
അറേബ്യയില്‍ മാത്രം 2862 തരം ഈന്തപ്പഴങ്ങളുണ്ട്. ഇതില്‍ ചെറിയ ശതമാനം മാത്രമാണ് ഇന്ത്യയിലെത്തുന്നത്. വ്രതശുദ്ധിയുടെ പുണ്യവുമായി നോമ്പ് തുറ സമയത്ത് വിശ്വാസിയുടെ തൊണ്ടയിലേക്ക് വിശുദ്ധി പകരുന്നത് കാരക്കയും ഈന്തപ്പഴവും ഉപയോഗിച്ചാണ്. നിങ്ങള്‍ കാരക്ക കൊണ്ട് നോമ്പ് തുറക്കുക കാരണം അതില്‍ അനുഗ്രഹമുണ്ട് എന്നാണ് നബിവചനം. പാമേ കുടുംബത്തിലെ ഫിനിക്‌സ് ഇനത്തില്‍ പെടുന്ന ഈന്തപ്പന 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് അറേബ്യന്‍ നാടുകളിലാണ്. സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ വിളയുന്ന ഉത്കൃഷ്ടമായ പഴം ആത്മപീഡയുടെ വ്രതനാളുകളില്‍ വിശ്വാസിയുടെ ഊര്‍ജ്ജവും പോഷണവും ഉന്മേഷവും നല്‍കുന്നതാണ്.
വ്രതം അനുഷ്ഠിച്ച ഒരാളുടെ വയര്‍ അമ്ലം കൊണ്ട് നിറഞ്ഞിരിക്കും ഈ അമ്ലത്തെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഈന്തപ്പഴം തുടര്‍ച്ചയായി ഉപയോഗിച്ച് വ്രതം അനുഷ്ഠിച്ചവര്‍ക്ക് പോഷണകുറവ് ഉണ്ടാകാത്തതിന് കാരണവും ഇതുതന്നെ.