Connect with us

Ongoing News

സർക്കാർ ഓഫീസുകളിലെ പഞ്ചിംഗ്: മാർഗനിർദേശങ്ങളായി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗനിർദേശങ്ങൾ നിശ്ചയിച്ച് ഉത്തരവായി. സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കും.
എൻ ഐ സിയുടെ വെബ്‌സൈറ്റിൽ (attendance.gov.in) പരാമർശിച്ചിട്ടുള്ള UIDAIയുടെ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക്ക് അറ്റൻഡൻസ് സംവിധാനം സ്ഥാപിക്കുകയും ഇതിനുള്ള സോഫ്റ്റ്‌വെയർ ലിങ്ക് എൻ ഐ സി ലഭ്യമാക്കുകയും ചെയ്യും. വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മെഷീനുകൾ നേരിട്ടോ കെൽട്രോൺ മുഖേനയോ വാങ്ങാം.
പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ പരിശീലനം നൽകുന്നതിന് ഓരോ ജില്ലയിലെയും കെൽട്രോണിന്റെ ഓരോ ഉദ്യോഗസ്ഥരെ ട്രെയിനർമാരായി കെൽട്രോൺ മാനേജിംഗ് ഡയറക്‍ടർ നിയമിക്കും. എല്ലാ ജില്ലകളിലും രണ്ട് പേരെ മാസ്റ്റർ ട്രെയിനർമാരായി ജില്ലാ കലക്‍ടർമാർ നിയമിക്കണം.
പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് വകുപ്പുകൾ നിലവിലെ ബജറ്റ് വിഹിതത്തിൽ നിന്ന് വിനിയോഗിക്കണം. സംസ്ഥാന വ്യാപകമായി പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നതിന്റെ പുരോഗതി ഐ ടി മിഷൻ നിരീക്ഷിക്കും. മെഷീനുകൾക്ക് ആവശ്യമായ ആപ്ലിക്കേഷൻ, ട്രെയിനിംഗ് എന്നിവ എൻ ഐ സി നൽകും.
മെഷീനുകൾ സ്ഥാപിക്കുന്ന മുറക്ക് സ്പാർക്കിൽ ലീവ്, ഒ ഡി തുടങ്ങിയവ സംബന്ധിച്ച ക്രമീകരണങ്ങൾ എൻ ഐ സി വരുത്തും. എല്ലാ വകുപ്പുകളിലും ആറ് മാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകവും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പാ ക്കണം. സ്പാർക്ക് സംവിധാനം നിലവിലില്ലാത്ത ഓഫീസുകളിൽ സ്വതന്ത്രമായി GEM വഴി ബയോമെട്രിക്ക് മെഷീനുകൾ വാങ്ങി അറ്റൻഡൻസ് മാനേജ്‌മെന്റ്സംവിധാനം സ്ഥാപിക്കുകയും മേലധികാരികൾ ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കേണ്ടതുമാണ്.
ഓരോ വകുപ്പിലും പഞ്ചിംഗ് സംവിധാനം കൃത്യമായി നടപ്പാക്കേണ്ട പൂർണ ചുമതല അതാത് വകുപ്പ് സെക്രട്ടറിമാർക്കും മേധാവിക്കുമാണ്. ബയോമെട്രിക്ക് സംവിധാനത്തിൽ എല്ലാ സ്ഥിരം ജീവനക്കാരെയും നിർബന്ധമായും ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കും എൻ ഐ സി, സ്പാർക്ക് എന്നിവരുമായി ബന്ധപ്പെടണം.

Latest