Connect with us

Kerala

നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ആംബുലന്‍സ് ജീവനക്കാരുടെ ഇടപെടലില്‍ അക്രമി പിടിയില്‍

Published

|

Last Updated

തൃശൂര്‍: നടുറോഡില്‍ നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ ആംബുലന്‍സ് ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ പിടികൂടി. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ അര്‍ധരാത്രിയിലാണ് സംഭവം. മയക്കുമരുന്ന് ലഹരിയില്‍ അക്രമം നടത്തിയ കോതമംഗലം ഭൂതത്താന്‍കെട്ട് അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗീസ് (41) ആണ് പിടിയിലായത്. ഇയാളെ പിന്നീട് പോലീസെത്തി അറസ്റ്റു ചെയ്തു.

നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ശ്രമം മുതുവറയില്‍ അപകടത്തില്‍ പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന ആംബുലന്‍സിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വാഹനം നിര്‍ത്തി സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരിലൊരാളെ അക്രമി മൂര്‍ച്ചയുള്ള മാര്‍ബിള്‍ കഷ്ണം ഉപയോഗിച്ച് കുത്തി. ഇതേ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ സൈറണ്‍ മുഴക്കുകയും ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും മറ്റും അക്രമിയെ പിടികൂടുകയുമായിരുന്നു.

ആക്ട്‌സ് ആംബുലന്‍സ് ഡ്രൈവര്‍ കോട്ടയം വില്ലൂന്നി കുന്നുംപുറത്ത് ജോണിക്കുട്ടി, ആംബുലന്‍സിലെ മറ്റൊരു ജീവനക്കാരന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് നാടോടി സ്ത്രീകളെ രക്ഷിച്ചത്. ഷിബിനിനാണ് അക്രമിയുടെ കുത്തേറ്റത്.

---- facebook comment plugin here -----

Latest