National
ഇന്ത്യയിലെ ഏറ്റവും വലിയ ആൾക്കൂട്ട കൊലപാതകി രാജീവ് ഗാന്ധി- അകാലിദൾ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആൾക്കൂട്ട കൊലപാതകി ആയിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന വിവാദ പ്രസ്താവനയുമായി ശിരോമണി അകാലി ദൾ വക്താവ് മജീന്ദർ സിംഗ് സിർസ. രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒന്നാം തരം അഴിമതിക്കാരൻ എന്ന പരിഹാസത്തെ പിന്താങ്ങിയാണ് അകാലിദൾ നേതാവിന്റെ ഈ പരാമർശം.
പ്രത്യേക സമുദായത്തിനെതിരെ ആൾക്കൂട്ട കൊലപാതകം സംഘടിപ്പിച്ച ലോകത്തെ ഏക പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധിയെന്ന് മജീന്ദർ സിംഗ് സിർസ പറഞ്ഞു. രാജീവ് ഒന്നാം തരം അഴിമതിക്കാരനാണെന്ന് മോദി പറഞ്ഞത് ശരിയാണ്.
മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ആൾക്കൂട്ട കൊലപാതകി കൂടിയാണ് അദ്ദേഹം. സിഖുകാർക്കെതിരായ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല രാജീവ് ഗാന്ധി ചെയ്തത്, അതിൽ ഏർപ്പെട്ടവരെ സംരക്ഷിക്കുകകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്തു. 1984ലെ കലാപത്തിൽ ഇരകളായവരുടെ കുടുംബങ്ങളോട് അനുകമ്പ പ്രകടിപ്പിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും സിർസ പ്രസ്താവനയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനിടെയാണ് ശനിയാഴ്ച ഉത്തർ പ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി, രാജീവിനെ ആക്രമിച്ചത്. ശുദ്ധനെന്നാണ് രാജീവിനെ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ഒന്നാംതരം അഴിമതിക്കാരനായാണ് അദ്ദേഹം മരിച്ചതെന്നായിരുന്നു മോദിയുടെ പരിഹാസം.