Ongoing News
ഫോനി ചുഴലിക്കാറ്റ്: പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി
ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലെ പുരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി. സംസ്ഥാനത്തിന് സംഭവിച്ച ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ബിജു പട്‌നായിക് വിമാനത്താവളത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ മോദിയും മുഖ്യമന്ത്രി നവീൻ പട്‌നായിക്കും പങ്കെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിച്ച നവീൻ പട്‌നായിക്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 1,000 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.
തീരമേഖല പൂർണമായി തകർന്നിരിക്കുകയാണെന്നും ഇവിടെ വൈദ്യുതി വിതരണ സംവിധാനമടക്കം അടിസ്ഥാന സൗകര്യ മേഖല പുനഃസ്ഥാപിക്കാൻ 10,000 കോടിയെങ്കിലും വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി ഭവന നിർമാണത്തിന് സഹായം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. 2013 മുതൽ എല്ലാ വർഷവും വിവിധ ദുരന്തങ്ങൾ ആവർത്തിക്കുന്ന സംസ്ഥാനം എന്ന നിലക്ക് ഒഡീഷ പ്രത്യേക പദവി അർഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പറഞ്ഞു.