Uae
റമസാൻ: യു എ ഇ 3,005 തടവുകാരെ മോചിപ്പിക്കും
ദുബൈ: വിശുദ്ധ റമസാനിന്റെ പവിത്രത കണക്കിലെടുത്ത് രാജ്യത്ത് 3005 തടവുകാരെ വിട്ടയക്കാൻ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഉത്തരവിട്ടു. ഇതോടൊപ്പം ജയിലുകളിൽ നിന്ന് മോചിതരാകുന്നവരുടെ സാമ്പത്തിക ബാധ്യതകൾ ശൈഖ് ഖലീഫ ഏറ്റെടുക്കും.
കുടുംബങ്ങളോടൊപ്പം മികച്ച രീതിയിൽ പുതിയ ജീവിതം തുടങ്ങുന്നതിന് ശൈഖ് ഖലീഫ അവസരമൊരുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ, ഷാർജയിലെ ജയിലുകളിൽ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാൻ യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. സമൂഹത്തിൽ ഉത്തമ പൗരന്മാരായി ജീവിതം കെട്ടിപ്പടുക്കുന്നതിന് തടവുകാരെ സഹായിച്ച ശൈഖ് ഡോ. സുൽത്താന് ഷാർജ പോലീസ് മേധാവി മേജർ ജനറൽ സൈഫ് അൽ സരി അൽ ശംസി കൃതജ്ഞത അറിയിച്ചു.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ലയും റമസാൻ മാസത്തിന്റെ പവിത്രത മാനിച്ച് തടവുകാരെ മോചിപ്പിക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയും 306 തടവുകാരെ മോചിപ്പിക്കുന്നതിന് ഉത്തരവിട്ടു.
റാസ് അൽ ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമി തടവുകാരുടെ ജയിൽ മോചനത്തിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടു.