Connect with us

Eranakulam

നാടിനെ ഹരിതാഭമാക്കാൻ ഇനി സർക്കാർ വക പച്ചത്തുരുത്ത്

Published

|

Last Updated

കൊച്ചി: തരിശ് ഭൂമിയിൽ പച്ചപ്പ് ഒരുക്കാനുള്ള ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതി തുടങ്ങുന്നു. സംസ്ഥാനത്ത് അടുത്തമാസം അഞ്ചിന് പദ്ധതിക്ക് തുടക്കമാവും. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ആയിരം പച്ചത്തുരുത്തുകളുടെ നിർമാണം ആരംഭിക്കും.
പൊതുസ്ഥലങ്ങളിലുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയസസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വന മാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങൾ കണ്ടെത്തുന്നത്.

സർക്കാർ, സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്ന ഇടങ്ങളാക്കി മാറ്റും. ജൈവവൈവിധ്യ ബോർഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.

പച്ചത്തുരുത്ത് പ്രവർത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവർത്തകർ, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ധർ, വനവത്കരണരംഗത്ത് പ്രവർത്തിച്ച പരിചയ സമ്പന്നർ, കൃഷി വിദഗ്ധർ, ജനപ്രതിനിധികൾ, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും. വിത്തിനങ്ങൾ കണ്ടെത്തൽ, വൃക്ഷങ്ങളുടെ തിരിച്ചറിയൽ പ്രവർത്തനങ്ങൾ തുടങ്ങി പച്ചത്തുരുത്ത് നിർമിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ ഈ സമിതികളാണ്‌ നൽകുന്നത്. ചുരുങ്ങിയത് അരസെന്റ്മുതൽ കൂടുതൽ വിസ്തൃതിയുള്ള ഭൂമിയിൽ വരെ പച്ചത്തുരുത്തുകൾ സ്ഥാപിക്കാം.

എല്ലാ ജില്ലകളിലുമായി വിവിധ പഞ്ചായത്തുകൾ ഒരേക്കറും അതിലധികം വിസ്തൃതിയുമുള്ള സ്ഥലങ്ങൾ ഇതിനായികണ്ടെത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കണ്ടെത്തിയ 250 ഏക്കറോളം ഭൂമിയിൽ പച്ചത്തുരുത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെസാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോള താപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകൾക്ക്‌ വലിയ പങ്ക് വഹിക്കാനാകും.
അന്തരീക്ഷത്തിലെ അധിക കാർബണിനെ ആഗിരണം ചെയ്ത് സംഭരിച്ച്‌ സൂക്ഷിക്കുന്ന കാർബൺ കലവറകളായി വർത്തിക്കുന്ന പച്ചത്തുരുത്തുകൾ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.സ്വകാര്യവ്യക്തികൾ ഉൾപ്പെടെ നിരവധി സംരംഭകർ ഇതിനകംതന്നെ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Latest