National
ഫാനി ശക്തിയാർജിക്കുന്നു; മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഇൗ സാഹചര്യത്തില്‍ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ഒഡീഷ തീരത്തെത്തുമെന്നാണ് കരുതുന്നത്.
ഒഡീഷ തീരം സ്പര്‍ശിച്ച് പശ്ചിമബംഗാള്‍ ഭാഗത്തേയ്ക്കായിരിക്കും കാറ്റ് നീങ്ങുക.ഒഡീഷ തീരത്ത് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ വ്യോമസേനയും തയ്യാറെടുത്തിട്ടുണ്ട്.
അതേസമയം കേരളത്തിൽ കാറ്റ് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് കരുതുന്നത്. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നു.