Connect with us

Kerala

ഐ എസ് ബന്ധം: റിയാസ് അബൂബക്കര്‍ റിമാന്‍ഡില്‍

Published

|

Last Updated

കൊച്ചി: ഐ എസ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (ഐ എന്‍ എ) അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിനെ കോടി മെയ് 29 വരെ റിമാന്‍ഡ് ചെയ്തു. റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പോലീസിന്റെ അപേക്ഷ മെയ് ആറിനു പരിഗണിക്കും.

പുതുവത്സര രാവില്‍ കൊച്ചിയിലേതടക്കമുള്ള വിനോദി സഞ്ചാര കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിയാസ് അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിക്കാന്‍ ഐ എസുമായി ബന്ധമുള്ളവര്‍ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നും വിദേശികള്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ഒപ്പമുണ്ടായിരുന്നവര്‍ പിന്തുണച്ചില്ലെന്നും റിയാസ് മൊഴിയില്‍ വ്യക്തമാക്കി.

ഐ എസില്‍ ചേരുന്നതിനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് ആക്രമണം ആസൂത്രണം ചെയ്യാന്‍ തന്നോട്ട് നിര്‍ദേശിച്ചതെന്നും റിയാസ് പറഞ്ഞു. കൂട്ടാളികളില്‍ നിന്ന് പിന്തുണ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പദ്ധതികള്‍ സ്വയം തയാറാക്കി വരികയായിരുന്നു.

കേരളത്തില്‍ ചാവേറാക്രമണത്തിന് റിയാസ് പദ്ധതിയിട്ടിരുന്നതായും ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്റന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. റിയാസിനു പുറമെ കാസര്‍കോട് സ്വദേശികളായ രണ്ടു പേരെയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.