Connect with us

National

പെരുമാറ്റച്ചട്ട ലംഘനം: മോദി, രാഹുല്‍, അമിത് ഷാ എന്നിവര്‍ക്കെതിരായ പരാതികള്‍ ചൊവ്വാഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച യോഗം ചേരും.

മോദിയും അമിത് ഷായും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നുവെന്നും സായുധ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് എം പി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം.

അസമിലെ സില്‍ച്ചാര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ സുഷ്മിത ദേവ് നല്‍കിയ പരാതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ എ എം സിംഗ്‌വിയുടെ സബ്മിഷന്‍ പരിഗണിച്ചാണ് ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്. മോദിക്കും ഷാക്കുമെതിരെ നല്‍കിയ പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനമൊന്നും എടുക്കുന്നില്ലെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിയന്തര വാദം കേള്‍ക്കലിന് കോടതി തീരുമാനിച്ചത്.

ബി ജെ പിയുടെ ഉന്നത നേതാക്കള്‍ക്കെതിരായ പരാതികളില്‍ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയാറാകാത്തത് വിവേചനപരവും ചപലവും ഏകപക്ഷീയവുമാണെന്നും അതിനാല്‍ത്തന്നെ
അത് അനുവദിക്കാനാകാത്തതാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ബി ജെ പി നേതാക്കള്‍ ഒരു മാസത്തോളമായി പെരുമാറ്റച്ചട്ട ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ 40ഓളം പരാതികളില്‍ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അഭിഭാഷകരായ എ എം സിംഗ്‌വിയും സുനില്‍ ഫെര്‍ണാണ്ടസും ആരോപിച്ചു.

പെരുമാറ്റച്ചട്ടം ലംഘിച്ച മോദിയെ 48 മുതല്‍ 72 മണിക്കൂര്‍ വരെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കണ്ടിരുന്നു.