Connect with us

Gulf

മരുന്നുകളുടെ ദുരുപയോഗം: മൂന്ന് വര്‍ഷത്തിനിടെ 45 മരണം

Published

|

Last Updated

ദുബൈ: മരുന്നുകളുടെ ദുരുപയോഗത്തിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ യു എ ഇയില്‍ 45 പേര്‍ മരിച്ചുവെന്ന് ആഭ്യന്തര വകുപ്പ്. 2017ല്‍ 13 പേരും 2018ല്‍ അഞ്ച് പേരും മരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി ഡ്രഗ് ഫെഡറല്‍ ഡയറക്ടറര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അല്‍ സുവൈദി പറഞ്ഞു.

നിരോധിക്കപ്പെട്ട മരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളും രാജ്യത്ത് എത്താതിരിക്കാന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സഈദ് അല്‍ സുവൈദി പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരോധിത മരുന്നുകള്‍ യു എ ഇയിലേക്ക് കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരു എഷ്യന്‍ രാജ്യത്ത് നിന്ന് മാത്രം യുഎഇയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ 52,809 കിലോ നിരോധിത മരുന്നുകള്‍ 2017ല്‍ പിടിച്ചെടുത്തിരുന്നു. 2016ല്‍ 1430 കിലോയും 2018ല്‍ 4413 കിലോയും നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
രോഗികള്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്. എല്ലാ മരുന്നുകളുടെയും രാസഘടകങ്ങള്‍ പരിശോധിക്കാനുള്ള ലബോറട്ടറി സംവിധാനങ്ങളുമുണ്ട്.

എന്നാല്‍ മരുന്നുകളുടെ ദുരുപയോഗം തടയാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍, ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍, രോഗികള്‍, ജനറിക് മരുന്നുകളുടെ നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരുടെയൊക്കെ സഹകരണം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

Latest