International
സ്ഫോടന പരമ്പര: സലഫി സംഘടനകളെ ശ്രീലങ്ക നിരോധിച്ചു
കൊളംബോ: 250ലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൊളംബോ സ്ഫോടനപരമ്പരയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് സലഫി സംഘടനകളെ ശ്രീലങ്ക നിരോധിച്ചു. തീവ്രനിലപാട് പുലർത്തിയിരുന്ന നാഷണൽ തൗഹീദ് ജമാഅത്ത്, ജമാഅത്തെ മില്ലത്തു ഇബ്രാഹിം എന്നീ സംഘടനകളെയാണ് നിരോധിച്ചത്. ശ്രീലങ്കൻ പ്രസിഡൻറ് മൈത്രി പാല സിരിസേന പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
സ്ഫോടന പരമ്പരയിൽ രണ്ട് സംഘടനകൾക്കും വ്യക്തമായ പങ്കുള്ളതായി തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ തെളിവുകൾ ലഭിക്കാൻ കാത്തിരുന്നതിനാലാണ് നിരോധനം വൈകിയതെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി. സ്ഫോടന പരമ്പര നടത്തിയ ചാവേറുകൾക്ക് നേതൃത്വം നൽകിയിരുന്ന തീവ്ര സലഫി പ്രചാരകൻ സഹ്‌റാൻ ഹാഷിം ആണ് രണ്ട് സംഘടനകളെയും നിയന്ത്രിച്ചിരുന്നത്.
ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നൂറിലധികം ആളുകളെ ശ്രീലങ്കൻ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സലഫി സംഘടനാ പ്രവർത്തകരാണ് ആണ് പിടിയിലായവരിൽ ഭൂരിഭാഗവും.