Connect with us

International

ശ്രീലങ്കയില്‍ സൈനിക റെയ്ഡിനിടെ ഏറ്റ്മുട്ടല്‍; ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കൊളംബോ: ശ്രീലങ്കന്‍ പോലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ ഏറ്റ്മുട്ടലില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ്. അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന പ്രദേശത്താണ് സംഭവം. പോലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ സ്‌ഫോടനങ്ങളുമുണ്ടായി. ചാവേറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് കരുതുന്നത്.

ഏറ്റ്മുട്ടലിന് ശേഷം മൂന്ന് പേരെ അറസ്റ്റി ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. രണ്ട് വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിലൊരു വാഹനം തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് സൂചന. സ്‌ഫോടക വസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഇസില്‍ പതാകകള്‍, യൂണിഫോം തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തുണ്ടായ സ്‌ഫോടന പരമ്പരയില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് വ്യാപക റെയ്ഡുകളാണ് സുരക്ഷാ ഏജന്‍സികള്‍ നടത്തുന്നത്.

Latest