Connect with us

Kerala

കണിച്ചികുളങ്ങരയില്‍ ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് നവവരനടക്കം മൂന്ന് മരണം

Published

|

Last Updated

ആലപ്പുഴ: ദേശീയ പാതയില്‍ കണിച്ചികുളങ്ങര ജംഗ്ഷനില്‍ കാണിക്കവഞ്ചിക്ക് സമീപം കെ എസ് ആര്‍ ടി സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. ഒരു കുട്ടിയടക്കം 11 പേര്‍ക്ക് പരുക്കേറ്റു. ട്രാവലറിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ വിനീഷ് (25), വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന (55), സഹോദരി ഭര്‍ത്താവ് ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38) എന്നിവരാണ് മരിച്ചത്. ട്രാവലറില്‍ തന്നെയുള്ള യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരിച്ച വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങുന്ന സംഘമാണ് ഇന്നലെ രാത്രി 12 മണിയോടെ അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 01 എ.യു 9494 ടെമ്പോ  ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സൂപ്പര്‍ഫാസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍
രണ്ടായി പിളര്‍ന്നു. ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരുക്കേറ്റവരെ ട്രാവലറില്‍ നിന്ന് പുറത്തെടുത്തത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
.