Connect with us

Kerala

ന്യൂനമര്‍ദം: ചുഴലിക്കാറ്റ് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട് തീരത്ത് രണ്ട് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കന്‍ തീരത്ത് വ്യാഴാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദത്തിനു പുറമേ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് വെള്ളിയാഴ്ച ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടും. ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനം വിലക്കി.

എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യയതയുള്ളത്. ഇവിടെയെല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുമുണ്ട്. കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാനിടയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 27ന് അതിരാവിലെ 12 മണിയോടെ അടുത്തുള്ള തീരത്തെത്തിച്ചേരണം. കടല്‍ പ്രക്ഷുബ്ദമാകാനുമിടയുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25ഓടെ ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50കിലോമീറ്റര്‍ വരെയാകാം.

സംസ്ഥാനത്തുടനീളം രൂക്ഷമായ കടല്‍ക്ഷോഭം തുടരുകയാണ്. തിരുവനന്തപുരത്തെ തീരമേഖലകളില്‍ 200ലേറെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഇതുവരെ ഇരുപത് വീടുകള്‍ ഇവിടെ തകര്‍ന്നു കഴിഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തീരപ്രദേശത്ത് സന്ദര്‍ശനം നടത്തി.