Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി: അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്മാറി. ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ പരമോന്നത കോടതിയിലെ മുന്‍ ജീവനക്കാരി എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് രമണയുടെ പിന്മാറ്റം. അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി അന്വേഷണ സമിതിക്ക് പരാതിക്കാരി ബുധനാഴ്ച കത്തെഴുതിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കുടുംബ സുഹൃത്താണ് ജസ്റ്റിസ് രമണ എന്നതാണ് ഇതിനു കാരണമായി കത്തില്‍ സൂചിപ്പിച്ചിരുന്നത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് അന്വേഷണ സമിതിയുടെ തലവന്‍. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം.

സുപ്രീം കോടതിയില്‍ മുമ്പ്‌ ജൂനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് രാജ്യത്തെ 22 ജഡ്ജിമാര്‍ക്ക് കത്തയച്ചത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷം തന്നെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായും പരാതിയിലുണ്ട്. ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും പ്രതികാര നടപടികളുടെ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്‌തെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ആരോപണത്തെ തുടര്‍ന്ന് സുപ്രീം കോടതി അടിയന്തര സിറ്റിംഗ് നടത്തി. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ കസേര ദുര്‍ബലമാക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികള്‍ നടത്തുന്നതെന്നും പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് സ്വഭാവ ഹത്യ നടത്തുന്നതെന്നും രഞ്ജന്‍ ഗൊഗോയ് പ്രതികരിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest